വീടുവീടാന്തരം ആരോഗ്യസേവനങ്ങൾ എത്തിച്ചിരുന്ന ആശാപ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ മഴയെയും വെയിലിനെയും അതിജീവിച്ച് നടത്തുന്ന രാപ്പകൽ സമരത്തിന് ഇന്ന് ഒരുമാസം. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്. എന്നാൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് അധികാരികളും ആവർത്തിക്കുന്നതോടെ സമരത്തിന്റെ ഭാവി തുലാസിലാണ്.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ സമരപന്തലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പൊതുജന പിന്തുണയും ജനകീയ പങ്കാളിത്തവും ആർജിച്ച ജനകീയഹസമരത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. 18 മണിക്കൂർ വരെ തുടർച്ചയായി ജോലി എടുക്കുകയും തുച്ഛ വേതനം ലഭിക്കുകയും ചെയ്യുന്ന സ്ത്രീ തൊഴിലാളികളെ സർക്കാർ പാടെ അവഗണിക്കുകയാണ്.
സമരത്തെ തകർക്കാനും ആശാവർക്കർമാരെ ഭീഷണിപ്പെടുത്താനും പല ശ്രമങ്ങളും നടക്കുന്നുണ്ടെന്നും സദാനന്ദൻ പറഞ്ഞു. ജനറൽ സെക്രട്ടറി എം.എ.ബിന്ദു, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി, ജില്ലാ പ്രസിഡന്റ് കെ.പി.റോസമ്മ എന്നിവർ പങ്കെടുത്തു.
Leave a Reply