ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വിഷുക്കൈനീട്ടം നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സുരേഷ് ഗോപി എം.പി. കൈനീട്ടം നല്‍കിയതില്‍ ചിലര്‍ക്ക് അസഹിഷ്ണുതയാണ്. കുഞ്ഞു കൈകളിലേക്ക് കൈനീട്ടം വെച്ച് നല്‍കിയതിനെ വിമര്‍ശിച്ചവര്‍ നന്മ തിരിച്ചറിയാന്‍ കഴിയാത്ത ചൊറിയന്‍മാക്രികള്‍ ആണെന്നും അദ്ദേഹം പരിഹസിച്ചു.

കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ച് കൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല അത്. ഒരു രൂപാ നോട്ടില്‍ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല, ഗാന്ധിജിയുടെ ചിത്രമാണുള്ളത്. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ച് കുഞ്ഞിന്റെ കൈ വെള്ളയില്‍ വെച്ച് കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടി നിര്‍വഹണത്തിനിറങ്ങുമ്പോള്‍ കൈയില്‍ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വര്‍ഷമാവണേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ്. ഈ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടത്. അവര്‍ ചൊറിയന്‍ മാക്രി പറ്റങ്ങളാണെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.

നേരത്തെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടമായി പണം നല്‍കിയത് വിവാദമായി മാറിയിരുന്നു. തുടര്‍ന്ന് മേല്‍ശാന്തിമാര്‍ വ്യക്തികളില്‍ നിന്ന് ഇത്തരത്തില്‍ പണം സ്വീകരിക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു.

കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാൈണ് ഉത്തരവില്‍ പറയുന്നത്. സുരേഷ്ഗോപിയുടെ പേര് പരാമര്‍ശിക്കാതെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ കൈനീട്ടം പോലുള്ള കാര്യങ്ങളുടെ പേരില്‍ ചില വ്യക്തികള്‍ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കൈ നീട്ട പരിപാടിയിലൂടെ സുരേഷ് ഗോപി തൃശൂരിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വീണ്ടും സജീവമാകുന്നതിനുള്ള ശ്രമം നടത്തുകയാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ട് പിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുകയാണ്. ഇത് തിരിച്ചറിയാന്‍ തൃശൂരിലെ ജനങ്ങള്‍ക്ക് കഴിവുണ്ടെന്നും സിപിഐ നേതാവ് പി ബാലചന്ദ്രന്‍ എംഎല്‍എ പറഞ്ഞിരുന്നു.