ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്റിലായിരുന്നു സംഭവം.മാറില്‍ തിളങ്ങുന്ന ഒരു നേരിയ വസ്ത്രം മാത്രം ധരിച്ച് പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിയുടെ പിന്നാലെ ഓടിയെത്തി സ്പര്‍ശിച്ച യുവാവിനെ യുവതിയും കൂട്ടുകാരിയും തല്ലിച്ചതച്ചു. നോര്‍ത്ത് ഐലന്റായ ഗിസ്‌ബോണില്‍ വച്ച് നടന്ന പുതുവല്‍സരാഘോഷത്തിനിടെയാണ്.

കൂട്ടുകാരിക്കൊപ്പം നടന്നുപോകുകയായിരുന്നു യുവതി. നിരവധി ആളുകള്‍ ആ സമയം അവിടെയുണ്ടായിരുന്നു. ഇതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു യുവാവ് ഇവര്‍ക്ക് പിന്നാലെ ഓടി. തുടര്‍ന്ന് യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിച്ച് തിരിച്ച് ഓടി ഒരു സ്ഥലത്ത് ചെന്നിരുന്നു. ക്രുദ്ധരായ യുവതിയും കൂട്ടുകാരിയും ഉടന്‍ തന്നെ യുവാവിനെ പിന്തുടര്‍ന്ന് പിടിച്ച് തല്ലുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി. ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ ആയിരക്കണക്കിന് പേരാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ടിരിക്കുന്നത്.

നീല ഷര്‍ട്ടും പിങ്ക് തൊപ്പിയും ധരിച്ച യുവാവിനെ യുവതി ഇടിക്കുന്നത് വീഡിയോയില്‍ കാണാം. അതിനിടെ കൂട്ടുകാരി അയാളുടെ മുഖത്ത് ദേഷ്യത്തോടെ മദ്യം ഒഴിക്കുന്നുമുണ്ട്. ആക്രമണത്തില്‍ യുവാവിന് കാര്യമായ മുറിവുകളോ പരുക്കോ പറ്റിയിട്ടില്ല. വീഡിയോയിലെ യുവതികളും യുവാവും ആരൊക്കെയാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഗിസ്‌ബോണില്‍ വച്ച് നടന്ന റിഥം ആന്‍ഡ് വൈന്‍സ് ഫെസ്റ്റിവലിനിടെയാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ഈ ഫെസ്റ്റിവലില്‍ 20,000 പേരാണ് എത്തിയിരുന്നത്. മൂന്ന് ദിവസത്തെ ഇവന്റ് ഇവിടുത്തെ വൈയോഹിക എസ്റ്റേറ്റില്‍ വച്ചാണ് നടന്നിരുന്നത്.

ആരാണ് കുറ്റക്കാര്‍ എന്ന വിഷയത്തില്‍ സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ചേരിതിരിഞ്ഞ് വാഗ്വാദങ്ങളും നടത്തിയിരുന്നു. യുവതി മാറ് കാണത്തക്ക വിധത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് നൂറ് കണക്കിന് പേര്‍ കമന്റിട്ടിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം പേരും ഈ യുവതിയുടെ പ്രതികരണത്തെ ശക്തമായി പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.