പുത്തന്‍ തലമുറ ഹാഷ്ബാക്ക് കാറായ ഓറിസ ബ്രിട്ടണിലെ ടെര്‍ബിഷെയറിലെ ബണാസ്റ്റന്‍ പ്ലാന്റില്‍ തന്നെ നിര്‍മ്മിക്കുമെന്ന് ടൊയോട്ട അറിയിച്ചു. കാറുകളുടെ എഞ്ചിന്‍ നിര്‍മ്മാണവും ഇവിടെയായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച ഇരുനൂറ്റി നാല്‍പ്പത് ദശലക്ഷം പൗണ്ടിന്റെ നിക്ഷേപത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇത്. ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍ ബ്രിട്ടണ്‍ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ജപ്പാനീസ് കമ്പനിയുടെ പ്രസ്താവന പുറത്തുവന്നത്.

മൂവായിരത്തോളം തൊഴിലവസരങ്ങളും ഇതിനോടനുബന്ധിച്ച് ഉണ്ടാകുമെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട്. വിപണിയില്‍ വന്‍ നേട്ടം കൈവരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്ന മോഡലാണ് ഓറിസ. ഈ മോഡലിന്റെ നിര്‍മ്മാണം ബ്രിട്ടനില്‍ നിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ചുകൊണ്ടാണ് കമ്പനിയുടെ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. നിസാന്‍ ആണ് ബ്രക്‌സിറ്റിന് ശേഷവും ബ്രിട്ടണില്‍ കാര്‍ നിര്‍മ്മിക്കുമെന്ന് അറിയച്ച മറ്റൊരു കമ്പനി. ക്വാഷ്‌കായി, എക്‌സ്‌ട്രെയില്‍ എന്നീ എസ്.യു.വികള്‍ സണ്ടര്‍ലാന്റിലുള്ള പ്ലാന്റില്‍ നിര്‍മ്മിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

ബ്രിട്ടനില്‍ ഏതാണ്ട് 2.5 ബില്ല്യണ്‍ പൗണ്ടോളം നിക്ഷേപം നടത്തുന്ന കമ്പനികളില്‍ ഒന്നാണ് ടോയോട്ട. യൂറോപ്യന്‍ രാജ്യങ്ങളിലെ മറ്റേതു കമ്പനികളേക്കാളും ഉയര്‍ന്ന നിക്ഷേപ നിരക്കാണിത്. ഏകദേശം 2.5 മില്ല്യണ്‍ പൗണ്ട് മുതല്‍ മുടക്കിയാണ് പുതിയ ജനറേഷന്‍ കാറുകള്‍ നിര്‍മ്മിക്കാന്‍ ജപ്പാന്‍ കമ്പനി തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇതു സബന്ധിച്ച് പ്രഖ്യാപനം കമ്പനി നടത്തിയിരിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോകുന്ന മോഡലായിരിക്കും ഈയിനത്തിലെ ആദ്യത്തെ കാര്‍. ഭാവിയില്‍ കൂടുതല്‍ കാറുകള്‍ യുകെയില്‍ നിര്‍മ്മിക്കുമോയെന്ന് ചോദ്യത്തിന് ടോയോട്ട വക്താവ് മറുപടിയൊന്നും നല്‍കിയില്ല. ഭാവിയിലെ നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ പ്രസ്താവന നടത്താന്‍ കഴിയില്ലെന്ന് കമ്പനി വക്താവ് അറിയിക്കുകയായിരുന്നു.