ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വെയിൽസിലെ ഹാവർഫോർഡ്വെസ്റ്റിൽ വീക്കെൻഡ് ആഘോഷിക്കാനെത്തിയ മൂന്ന് പേർ പാഡിൽബോർഡിങിനിടെ മുങ്ങിമരിച്ചു. ഇരുപത്തിനാലുകാരിയായ മോർഗൻ റോജർസ്, നാൽപ്പതുകാരിയായ നിക്കോള വീറ്റ്ലി, നാൽപത്തിരണ്ടുകാരനായ പോൾ ഓടിർ എന്നിവരാണ് മരണപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒൻപത് പേരടങ്ങുന്ന സംഘം ശനിയാഴ്ചയാണ് വീക്കൻഡ് ആഘോഷിക്കുന്നതിനായിഹാവർഫോർഡ്വെസ്റ്റിൽ എത്തിച്ചേർന്നത്. ഒഴുക്കിൽപ്പെട്ട മറ്റ് അഞ്ചു പേരെ എമർജൻസി സർവീസുകൾ എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

തങ്ങൾക്ക് വിവരിക്കാനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. സൂപ്പർമാർക്കറ്റിൽ ഡെപ്യൂട്ടി സ്റ്റോർ മാനേജറായി ജോലിചെയ്തുവരികയായിരുന്ന റോജർസിന്റെ വിയോഗം വിലമതിക്കാനാവാത്ത നഷ്ടമാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വളരെയധികം ആഗ്രഹത്തോടുകൂടി ആണ് റോജർസ് ട്രിപ്പിന് പോയതെന്നും അവർ പറഞ്ഞു. മറ്റൊരാളായ പോൾ ഓടിർ മുൻ സൈനികൻ ആയിരുന്നു. മറ്റു രണ്ടുപേരെ രക്ഷിക്കുന്നതിനിടെയാണ് പോൾ മരണപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആർമിയിൽ സർഫിങ് ചാമ്പ്യനും, മികച്ച റഗ്ബി കളിക്കാരനും ആയിരുന്നു പോൾ എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.