സ്വപ്നത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രത്യക്ഷപ്പെട്ടതിന് ട്രംപിന്റെ ആറടി പൊക്കത്തിലുള്ള വിഗ്രഹവും നിർമ്മിച്ച് പ്രതിഷ്ഠയും നടത്തി പൂജയും ആരാധനയും തുടങ്ങിയ യുവാവ് ദേശീയമാധ്യമങ്ങളിൽ ചർച്ചയാകുന്നു. തെലങ്കാനയില്‍ നിന്നുള്ളതാണ് ഈ കടുത്തട്രംപ് ഭക്തൻ.നാട്ടുകാർ ഇപ്പോൾ ‘ട്രംപ് കൃഷ്ണ’ എന്ന് വിളിക്കുന്ന ബുസ കൃഷ്ണയാണ് ട്രംപിന്റെ വിഗ്രഹമുണ്ടാക്കി ആരാധിക്കുന്നത്.

നാലു വര്‍ഷം മുന്‍പ് ബുസ കൃഷ്ണയുടെ സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടു. ഇതോടെ കൃഷ്ണയ്ക്ക് ട്രംപിനോട് കടുത്ത ആരാധനയായി. ആ ആരാധന ഭക്തിയില്‍ എത്തി.15 തൊഴിലാളികൾ ഏകദേശം ഒന്നരമാസം കൊണ്ടാണ് ട്രംപിന്റെ ആറടി പൊക്കമുള്ള പ്രതിമയുണ്ടാക്കിയതെന്ന് ബുസ കൃഷ്ണ പറഞ്ഞു. ഇപ്പോള്‍ ആ പ്രതിമയില്‍ പൂജ ചെയ്ത ശേഷമേ എവിടേയ്ക്കും ഇറങ്ങൂ. നിത്യപൂജയ്ക്ക് പുറമെ വെള്ളിയാഴ്ചകളില്‍ ഉപവാസവും, വിശേഷദിവസങ്ങളിൽ പ്രത്യേകപ്പൂജകളും നടത്താറുണ്ട് ബുസ കൃഷ്ണ.

തൻറെ ഇഷ്ട ദൈവമായ ട്രംപിനെ നേരിട്ട് കാണാനായി നാലാം തവണയും കേന്ദ്ര സര്‍ക്കാരിനോട് അനുവാദം തേടിയിരിക്കുകയാണ് കൃഷ്ണ. ഇന്ത്യ – യുഎസ് ബന്ധം ശക്തമായി തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ട്രംപിന്റെ ദീര്‍ഘായുസ്സിനായി ഞാന്‍ ഉപവാസം അനുഷ്ഠിക്കാറുണ്ട്. ജോലി ചെയ്യുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ഥിക്കും. അദ്ദേഹത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. എനിക്ക് അദ്ദേഹം ദൈവത്തെപ്പോലെയാണ്. അതിനാലാണ് പ്രതിമ പണിതതെന്നും ബുസ കൃഷ്ണ പറഞ്ഞു.

എന്നാൽ എന്നാല്‍, ബുസ കൃഷ്ണയുടെ ഈ ട്രംപ് ഭക്തി തങ്ങൾക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് കൃഷ്ണയുടെ ബന്ധുക്കള്‍ പറയുന്നത്. എന്നാൽ തൻറെ ആരാധന സ്വാതന്ത്ര്യത്തിന്മേൽ ആരെയും കടന്നുകയറാൻ അനുവദിക്കില്ലെന്നും ബുസ കൃഷ്ണ പറഞ്ഞു.