ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിലെ യഹൂദ സമൂഹത്തെ ലക്ഷ്യമാക്കി വൻതോതിലുള്ള ആക്രമണം നടത്താനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു . വാലിദ് സാദാവി (38)നും അമർ ഹുസൈൻ (52)നും എതിരായ കേസിൽ പ്രസ്റ്റൺ ക്രൗൺ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. യുകെയിലെ ഏറ്റവും വലിയ ഭീകരാക്രമണമായി മാറാനിടയുണ്ടായിരുന്ന പദ്ധതിയാണിതെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് വ്യക്തമാക്കി. സാദൗയിക്ക് കുറഞ്ഞത് 37 വർഷവും ഹുസൈനിന് 26 വർഷവും ജയിൽവാസം അനുഭവിക്കേണ്ടതായി കോടതി നിർദേശിച്ചു.

ഐഎസിസിന്റെ പദ്ധതിയുടെ ഭാഗമായി എകെ-47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ യുകെയിലേക്ക് കടത്താനായിരുന്നു ഇരുവരുടെയും നീക്കം. യഹൂദവിരുദ്ധ മാർച്ചിനെ ലക്ഷ്യമിട്ട് വെടിവെപ്പ് നടത്തി തുടർന്ന് വടക്കൻ മാഞ്ചസ്റ്ററിലെ യഹൂദ സ്ഥാപനങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കാനായിരുന്നു പദ്ധതിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഗൂഢാലോചന തകർത്തത്. 2024 മെയ് 8 ന് ബോൾട്ടണിലെ ഹോട്ടൽ പാർക്കിംഗിൽ ആയുധങ്ങൾ കൈപ്പറ്റാനെത്തിയ സാദൗയിയെ അറസ്റ്റ് ചെയ്യുകയും പിന്നാലെ ഹുസൈനെയും സഹോദരൻ ബിലെൽ സാദൗയിയെയും പിടികൂടുകയും ചെയ്തു. വാഹനത്തിൽ നിന്ന് രണ്ട് റൈഫിളുകളും ഒരു സെമി-ഓട്ടോമാറ്റിക് പിസ്റ്റളും ഏകദേശം 200 വെടിയുണ്ടകളും കണ്ടെത്തി.

സാദൗയിയുടെ സഹോദരൻ ബിലാൽ സാദൗയി(36) ആക്രമണത്തിൽ നേരിട്ട് പങ്കെടുക്കാൻ തയ്യാറായിരുന്നില്ലെങ്കിലും പദ്ധതിയെ കുറിച്ച് അറിഞ്ഞും വിവരം മറച്ചുവച്ചതുമായി ബന്ധപ്പെട്ട കുറ്റത്തിൽ ആറുവർഷം തടവിന് ശിക്ഷിക്കപ്പെട്ടു. യഹൂദ നേഴ്‌സറികൾ, സ്കൂളുകൾ, സിനഗോഗുകൾ എന്നിവ നിരീക്ഷിച്ചതായും പ്രതികൾ ഡോവറിലെ തുറമുഖത്ത് ആയുധങ്ങൾ കടത്താനുള്ള സാധ്യതകൾ പരിശോധിച്ചതായും വിചാരണയിൽ തെളിഞ്ഞു. രഹസ്യ ഏജന്റിന്റെ ധൈര്യവും ഇടപെടലും അനവധി ജീവനുകൾ രക്ഷപ്പെടുത്തിയതായി ജഡ്ജി വിലയിരുത്തി.











Leave a Reply