ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ധന വിലവർധനവും തുടർന്നുള്ള ജീവിത ചിലവും മൂലം ബ്രിട്ടനിൽ സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമായിരിക്കുകയാണ്. ഇതിന് പരിഹാരം എന്നവണ്ണം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളിൽ നിന്ന് നാഷണൽ ഇൻഷുറൻസ് വിഹിതം പിരിക്കേണ്ടതില്ലന്ന തീരുമാനം യുകെ സർക്കാർ കൈകൊണ്ടിരിക്കുകയാണ്. മന്ത്രിസഭയിൽ നിന്ന് രാജിവച്ച ഇന്ത്യൻ വംശജനായ ഋഷി സുനക് ഒപ്പുവെച്ച നിർണായക തീരുമാനം യുകെയിലെ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കണ്ണീരൊപ്പുന്നതാണ്. രണ്ട് ദശലക്ഷത്തിലധികം വരുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ജീവിത ചെലവുകളിൽ നട്ടം തിരിയുന്ന തൊഴിലാളികൾക്ക് ഈ മാറ്റം ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. പ്രതിവർഷം 20,000 പൗണ്ട് സമ്പാദിക്കുന്ന ഒരു ജീവനക്കാരൻ മുൻ വർഷത്തേക്കാൾ 175 പൗണ്ട് നാഷണൽ ഇൻഷുറൻസിലേക്ക് അടച്ചാൽ മതിയാകും. നിലവിലെ മാറ്റം 10 ജീവനക്കാരിൽ 7 പേർക്ക് പ്രയോജനപ്രദമാണെന്നാണ് വിലയിരുത്തുന്നത് .

ജീവിത ചിലവ് ക്രമാതീതമായി കുതിച്ചുയരുന്നതിനെതിരെ യുകെയിൽ ഉടനീളം വൻ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഇന്ധന വില വർദ്ധനവിനെതിരെ യുകെയിലെ മോട്ടോർ വേകൾ കഴിഞ്ഞ ദിവസം വേറിട്ട പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചിരുന്നു . രാജ്യത്തെ അതിവേഗ പാതകളിലൂടെ സാവധാനം വാഹനം ഓടിച്ചാണ് സമരക്കാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി വളരെ പതുക്കെ വാഹനം ഓടിച്ചതിന് രാജ്യത്ത് ഉടനീളം ഒട്ടേറെ ആൾക്കാരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.