ന്യൂഡൽഹിയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മൈക്രോഓവനിൽ മരിച്ച നിലയിൽ. സൗത്ത് ഡൽഹിയിയിലെ ചിരാഗ് ദില്ലി ഏരിയയിൽ തിങ്കളാഴ്ചയാണ് സംഭവം. പെൺകുഞ്ഞ് ജനിച്ചത് മുതൽ അസ്വസ്ഥയായിരുന്ന അമ്മയെയാണ് സംശയിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മാതാപിതാക്കളായ ഗുൽഷാൻ കൗഷിക്, ഡിംപിൾ കൗഷിക് എന്നിവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ ബെനിതാ മാരി ജയ്കർ പറഞ്ഞു. കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാലു വയസ്സുള്ള മകനുള്ള ദമ്പതികൾക്ക് കഴിഞ്ഞ ജനുവരിയിലാണ് പെൺകുഞ്ഞ് ജനിച്ചത്. അന്നു മുതൽ യുവതി ഭർത്താവുമായി തർക്കത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അയൽവാസിയാണ് കുഞ്ഞിന്റെ മരണം പൊലീസിനെ അറിയിച്ചത്. മരണപ്പെട്ട കുഞ്ഞിന്റെ അമ്മ വീട്ടിനകത്ത് കയറി പൂട്ടിയിരിക്കുകയായിരുന്നു.

ഭർതൃമാതാവ് അറിയിച്ചതിനെ തുടർന്ന് അയൽവാസികൾ വാതിൽ കുത്തി തുറന്നുകയറിയപ്പോൾ മകനൊപ്പം അബോധവസ്ഥയിൽ കിടക്കുന്ന യുവതിയെയാണ് കണ്ടത്. രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കാണാനുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മൈക്രോ ഓവനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് കുഞ്ഞിന്റെ അചഛൻ സ്വന്തം കടയിൽ ജോലിയിലായിരുന്നതായി പൊലീസ് അറിയിച്ചു.