ഫെയ്‌സ്ബുക്ക് പേജിൽക്കണ്ട പരസ്യംവഴി വസ്ത്രം ഓർഡർ നൽകിയ യുവതിയുടെ 32,246 രൂപ നഷ്ടപ്പെട്ടതായി പരാതി. മേലാറ്റൂർ ചോലക്കുളം സ്വദേശിനിക്കാണ് പണം നഷ്ടമായത്.

ഫെയ്‌സ്ബുക്ക് പേജിൽ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ 1900 രൂപ പണമടച്ച് വസ്ത്രം ഓർഡർചെയ്തു. എന്നാൽ, ഇതു കിട്ടാത്തതിനെത്തുടർന്ന് നാലുദിവസത്തിനുശേഷം കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചപ്പോൾ ഓർഡർചെയ്ത സാധനം അയച്ചുതരാൻ സാധിക്കില്ലെന്ന് അറിയിച്ചു.

അടച്ച 1900 രൂപ തിരികെ നൽകാമെന്ന്‌ പറഞ്ഞു വിശ്വസിപ്പിച്ച് ഒരു ലിങ്ക് അയച്ചുനൽകി. അതിൽ കയറി ഓൺലൈൻ കമ്പനി പറഞ്ഞതുപ്രകാരം പേര്, വിലാസം, ഒ.ടി.പി. എന്നിവ അയച്ചുകൊടുത്തതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പലതവണകളിലായി 30,346 രൂപകൂടി നഷ്ടപ്പെട്ടതായി യുവതി മേലാറ്റൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.