ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ടിഷ് പ്രീമിയർഷിപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഗ്ലാസ്ഗോ നഗരത്തിൽ ആഘോഷത്തിനിറങ്ങിയ സെൽറ്റിക് ആരാധകർ അഴിഞ്ഞാടിയതോടെ കടുത്ത ക്രമസമാധാന പ്രശ്നങ്ങളാണ് രൂപപ്പെട്ടത് . ട്രോംഗേറ്റിൽ മൂവായിരത്തോളം ആരാധകർ ഒത്തുകൂടിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ കുപ്പികളും മറ്റ് വസ്തുക്കളും എറിഞ്ഞു. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റതായും 14 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ആഘോഷം ആദ്യം ആവേശകരമായിരുന്നെങ്കിലും വൈകിട്ടോടെ നിയന്ത്രണം വിട്ടതായാണ് റിപ്പോർട്ട്. മെഡിക്കൽ അടിയന്തിരാവസ്ഥയിൽ സഹായത്തിനെത്തിയ പൊലീസിനു നേരെ ആക്രമണമുണ്ടായതോടെ കലാപനിയന്ത്രണ സേനയെ വിന്യസിച്ച് ജനക്കൂട്ടത്തെ പിരിച്ചു വിടുകയായിരുന്നു . റോഡുകളിലും ബസ് സ്റ്റോപ്പുകളിലും വ്യാപക നാശനഷ്ടമുണ്ടായതായും നിരവധി പേർ ഭീതിയെ തുടർന്ന് പ്രദേശം വിട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ പൊലീസ്, സുരക്ഷിതമായ ആഘോഷങ്ങൾക്ക് സെൽറ്റിക് ക്ലബ് കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. മത്സരശേഷം ആരാധകർ മൈതാനത്തേക്ക് ഇരച്ചുകയറിയ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. എതിർ ടീമായ ഹാർട്സ് താരങ്ങൾക്കും സ്റ്റാഫിനും ഭീഷണി നേരിട്ടതായി ക്ലബ് ആരോപിച്ചു. അന്വേഷണത്തിന് പൂർണ സഹകരണം വാഗ്ദാനം ചെയ്ത സെൽറ്റിക്, ആരാധകരുടെ പെരുമാറ്റത്തിൽ ഖേദവും പ്രകടിപ്പിച്ചു.











Leave a Reply