അങ്കമാലി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കിണറ്റിൽ വീണ് മരണത്തിന്റെ വക്കിലെത്തിയ രണ്ടുവയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ രക്ഷ. കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്റെയും ഷൈബിയുടെയും മകൻ ആദം ജോൺ ആണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. സംഭവം കണ്ട അസം സ്വദേശിയായ മുൻസീർ സ്വന്തം ജീവൻ പണയപ്പെടുത്തി കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തതോടെയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമായത്.
ശ്വാസകോശത്തിൽ വെള്ളം കയറി ശ്വാസം നിലച്ച നിലയിലും അപസ്മാര ലക്ഷണങ്ങളോടെയും അബോധാവസ്ഥയിലുമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. രക്തത്തിലെ ഓക്സിജൻ അളവ് ഗുരുതരമായി കുറഞ്ഞതിനെ തുടർന്ന് ഉടൻ പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ചു. പീഡിയാട്രിക്സ് വിഭാഗം എച്ച്ഒഡിയും സീനിയർ കൺസൾട്ടന്റുമായ ഡോ. രമേഷ് കുമാർ, ഡോ. ദിനേശ് ആർ.പി., ഡോ. തരുൺ സി. വർഗീസ്, ഡോ. അരുൺ ഗ്രേസ് റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശ്വാസകോശ പരുക്ക്, ശ്വസനതടസ്സം, അണുബാധ, വൃക്ക തകരാർ, അപസ്മാരം തുടങ്ങിയ സങ്കീർണ്ണാവസ്ഥകൾ നേരിട്ടു.
വെന്റിലേറ്റർ സഹായത്തോടെയുള്ള തീവ്രപരിചരണവും ന്യൂമോണിയ ഉൾപ്പെടെയുള്ള അണുബാധകൾക്കുള്ള കൃത്യമായ ചികിത്സയും ഫലം കണ്ടു. നാലാം ദിവസം വെന്റിലേറ്ററിൽ നിന്ന് മാറ്റിയ കുട്ടിയുടെ ആരോഗ്യനില ക്രമാതീതമായി മെച്ചപ്പെട്ടു. ഒൻപതാം ദിവസം മാതാപിതാക്കളെ തിരിച്ചറിയാനും സ്വയം ഭക്ഷണം കഴിക്കാനും തുടങ്ങിയ ആദം പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. മുൻസീറിന്റെ സമയോചിതമായ ഇടപെടലിനും അപ്പോളോ ആശുപത്രിയിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങൾക്കും നന്ദി അറിയിക്കുകയാണ് ആദമിന്റെ കുടുംബം.











Leave a Reply