കേരളത്തിലെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന പ്രമുഖ കവിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.സി ഉമേഷ് ബാബുവിന്റെ വീട് ആക്രമിച്ചവരെ ഉടന്‍ പിടികൂടണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയം ഹിംസാത്മകമാവുന്നതിന് എല്ലാവര്‍ക്കും പങ്കുണ്ടെന്നും ഭരണകൂടത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന ഉമേഷ് ബാബുവിനെതിരെയുള്ള ആക്രമണത്തിന്റെ കുന്തമുന ഭരണകര്‍ത്താക്കള്‍ക്ക് നേരെ തന്നെയാണെന്നും ആം ആദ് മി പാര്‍ട്ടി ആരോപിക്കുന്നു. യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

കല്‍ബുര്‍ഗിയെയും ഗൗരിലങ്കേഷിന്റെ എതിരെയും കുറിച്ച് വേവലാതിപ്പെടുന്നവര്‍ കേരളത്തിന്റെ അകത്ത് എതിര്‍ ശബ്ദമുയര്‍ത്തുന്ന സാംസ്‌കാരിക നായകന്മാര്‍ക്ക് എതിരെയുള്ള കയ്യേറ്റങ്ങളെ അവഗണിക്കുന്നതായി ആം ആദ് മി പാര്‍ട്ടി പറയുന്നു.

ജനാധിപത്യപരമായ ഏതൊരു നിലപാടും ഉയര്‍ത്തിപ്പിടിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള മൗലിക അവകാശവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണം ഉണ്ടാകണമെന്നാണ് ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ആം ആദ്മി പാര്‍ട്ടി ഉമേശിനെതിരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.