പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് യുഡിഎഫിന് ജയം.355 വോട്ടിന് യുഡിഎഫിലെ ആർ.രതീഷാണ് വിജയിച്ചത്. ഈ വാർഡ് എൽഡിഎഫിൽ നിന്നു പിടിച്ചെടുക്കുകയായിരുന്നു.

കാസര്‍കോട് നഗരസഭയിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും അതിദാരുണമായി കൊല്ലപ്പെട്ടതിന് ശേഷം നടന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്. ജില്ലയില്‍ യുഡിഎഫിന്റെ പ്രധാന പ്രചാരണവിഷയവും ഇരട്ടക്കൊലപാതകം തന്നെയായിരുന്നു. ഏതു വിധേെനയും വാര്‍ഡ് നിലനിര്‍ത്താനുള്ള എല്‍ഡിഎഫിന്റെ ശ്രമങ്ങള്‍ക്കാണു തിരിച്ചടി ഏറ്റിരിക്കുന്നത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎം പ്രവര്‍ത്തകരാണു പ്രധാന പ്രതികള്‍. ഈ കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വരെ പോയെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം കല്യോട്ട് എത്തിയ സിബിഐ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം പുനരാവിഷ്‌കരിച്ചിരുന്നു. എസ്.പി. നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.