ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലേക്ക് താരിഫ് ഇല്ലാതെ ഇറക്കുമതി ചെയ്യാവുന്ന വിദേശ സ്റ്റീലിന്റെ അളവ് കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ലോക വിപണിയിലേക്കുള്ള അമിത സ്റ്റീൽ ഇറക്കുമതിയും യുഎസിന്റെ താരിഫ് ഭീക്ഷണിയും വർധിച്ച പശ്ചാത്തലത്തിലാണ് നീക്കം. നിലവിലെ ഇറക്കുമതി പരിധി കടന്നാൽ 25% നികുതി ഈടാക്കുന്ന സംവിധാനം പുനഃസംഘടിപ്പിക്കാനാണ് ചർച്ച. ഏപ്രിലിൽ പ്രഖ്യാപനം ഉണ്ടാകാനും, ജൂലൈ 1 മുതൽ പുതിയ സംവിധാനം നടപ്പാക്കാനുമാണ് സാധ്യത.

2018 ൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സ്റ്റീലിന് ഉയർന്ന നികുതി ഏർപ്പെടുത്തിയതോടെ, യുഎസ് വിപണി അടയുകയും വിലക്കുറവുള്ള സ്റ്റീൽ യൂറോപ്പ് ഉൾപ്പെടെയുള്ള വിപണികളിലേക്ക് ഒഴുകുകയായിരുന്നു. ഇതിനെ തുടർന്ന് യൂറോപ്യൻ യൂണിയനും കാനഡയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബ്രെക്സിറ്റിന് ശേഷം യുകെയും ഈ രീതി സ്വീകരിച്ചെങ്കിലും, അവ ജൂണിൽ കാലാവധി തീരും. ഡബ്ല്യുടിഒ നിയമങ്ങൾ കാരണം ഇത് വീണ്ടും നീട്ടാൻ കഴിയില്ല. അതേസമയം, യൂറോപ്യൻ യൂണിയൻ 50% നികുതി കുറവും താരിഫ് കുറവും പ്രഖ്യാപിച്ചതോടെ, യുകെ സ്റ്റീൽ വ്യവസായത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.

ഈ രീതി തുടർന്നാൽ വിലക്കുറവുള്ള സ്റ്റീൽ രാജ്യത്തെത്തുമെന്നും, അത് ആഭ്യന്തര വ്യവസായത്തെ ഗുരുതരമായി ബാധിക്കുമെന്നും സ്റ്റീൽ മേഖല മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ടാറ്റ സ്റ്റീൽ യുകെ അടക്കമുള്ള കമ്പനികൾ നിലവിലെ ക്വോട്ടുകൾ വളരെ ഉദാരമാണെന്നും യഥാർത്ഥ ആവശ്യത്തിന് അനുസരിച്ചുള്ള കർശന പരിധികൾ വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ചില സ്റ്റീൽ ഉപയോക്തൃ കമ്പനികൾ ഇറക്കുമതി പരിധി കുറച്ചാൽ വില ഉയരുമെന്നും, ചില മേഖലകളിൽ ആഭ്യന്തര ഉത്പാദനം മതിയാകില്ലെന്നും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് . അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, സ്റ്റീൽ വ്യവസായത്തിനായി ഈ വർഷം ദീർഘകാല നയം പ്രഖ്യാപിക്കുമെന്നും സർക്കാർ അറിയിച്ചു.











Leave a Reply