ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സ്റ്റീക്ക് ഉൾപ്പെടെയുള്ള മാംസ ഉത്പന്നങ്ങളുടെ വിലയിലെ കുതിച്ചു കയറ്റമാണ് ഭക്ഷ്യവില ഉയർന്നതിന് പിന്നിൽ. തുടർച്ചയായ നാലാം മാസമാണ് ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഉയരുന്നത്. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യത്തിന്റെ (ബിആർസി) ഏറ്റവും പുതിയ ഷോപ്പ് കണക്കുകൾ പ്രകാരം ഏപ്രിലിൽ 2.6% വർധനവിന് ശേഷം മെയ് മാസത്തിൽ നിരക്ക് വർദ്ധനവ് 2.8% ആയി.
യുഎസ് ഏർപ്പെടുത്തിയ താരിഫുകളുടെ ആഘാതം കുറയ്ക്കുന്നതിനായി ചില്ലറ വ്യാപാരികൾ വിലകുറച്ചതിനെ തുടർന്ന് ഭക്‌ഷ്യേതര വസ്തുക്കളുടെ പ്രത്യേകിച്ച് ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ വിലയിൽ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം മുതൽ തൊഴിൽ ഉടമകൾക്ക് ഏർപ്പെടുത്തിയ ദേശീയ ഇൻഷുറൻസിലെ വർദ്ധനവ് വിപണിയിൽ പ്രതിഫലിക്കുമെന്ന് ബിബിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ വർഷം അവസാനം, പുതിയ പാക്കേജിംഗ് നികുതിയുമായി ബന്ധപ്പെട്ട ചെലവുകളിൽ 2 ബില്യൺ പൗണ്ടിന്റെ വർദ്ധനവ് ചില്ലറ വ്യാപാരികളും വഹിക്കേണ്ടിവരും. ചെലവ് വർദ്ധനവ് ചില്ലറ വ്യാപാരികളെ വിലക്കയറ്റം ഉപഭോക്താക്കൾക്ക് കൈമാറാൻ നിർബന്ധിതരാക്കുമെന്ന് ബിആർസി പറഞ്ഞു. ഇത് സ്വാഭാവികമായിട്ടും വില ഉയരുന്നതിന് കാരണമാകും. വാർഷിക പണപ്പെരുപ്പം ഏപ്രിലിൽ പ്രതീക്ഷിച്ചതിലും വലിയ തോതിൽ 3.5% ആയി ഉയർന്നു എന്നാണ് കഴിഞ്ഞ ആഴ്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് ചെയ്തത്. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ആണ് ഈ വർധനവ് എത്തിയത്. വാട്ടർ ബില്ലുകൾ, ഊർജ്ജ ചെലവുകൾ, കൗൺസിൽ നികുതി എന്നിവയിലെ വർദ്ധനവ് ഏപ്രിൽ മാസത്തിൽ ജനജീവിതം ദുരിത പൂർണ്ണമാക്കിയത്. വേനൽക്കാല മാസങ്ങളിൽ പണപ്പെരുപ്പം ശരാശരി 3.5% ആയി ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ മാസം ആദ്യം പ്രവചിച്ചിരുന്നു.
Leave a Reply