മെല്‍ബണ്‍: കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 തകര്‍ന്നു വീണതായി കരുതുന്ന പ്രദേശം കണ്ടെത്തിയെന്ന സൂചന നല്‍കി അന്വേഷണ സംഘം. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഈ പ്രദേശത്ത് തന്നെയുണ്ടാകുമെന്ന ധാരണയിലാണ് അന്വേഷണ സംഘം. ഇപ്പോള്‍ തെരച്ചില്‍ നടത്തുന്ന പ്രദേശത്തിനി 25,000 ചതുരശ്ര കിലോമീറ്റര്‍ വടക്കുഭാഗത്തായാണ് അന്വേഷകര്‍ സംശയിക്കുന്ന പുതിയ പ്രദേശം. ഓസ്‌ട്രേലിയന്‍ കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് ഇത് അറിയിച്ചത്.

2014 മാര്‍ച്ച് 8നാണ് ബെയ്ജിംഗില്‍ നിന്ന് ക്വലാലംപൂരിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777 വിമാനം കാണാതായത്. 239 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. 2016 ഡിസംബറില്‍ വിമാനം തകര്‍ന്നു വീണുവെന്ന് കരുതുന്ന ഈ പ്രദേശത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. മലേഷ്യ, ചൈന, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തി വരുന്നത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ അനുസരിച്ച് പുതിയ തെരച്ചില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.

ആശാവഹമായ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ പുതിയ തെരച്ചില്‍ ആരംഭിക്കൂ എന്ന് ഈ രാജ്യങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു. 2014ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ വലിയൊരു പ്രദേശത്ത് ആരംഭിച്ച തെരച്ചില്‍ രണ്ടു വര്‍ഷത്തിലേറെ തുടര്‍ന്നു. ഇപ്പോള്‍ സംശയിക്കുന്ന പ്രദേശത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.