വാക്സിൻ എടുത്താലും വൈറസ് ബാധയിൽ നിന്ന് രക്ഷ നേടുന്നതിന് കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻെറ കോവിഡ് വിദഗ്ധനായ ഡോ. ഡേവിഡ് നബാരോ. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചാലും ഫെയ്സ് മാസ്ക്കും സാമൂഹിക അകലം പാലിക്കലും തുടർന്നാൽ മാത്രമേ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാവൂ.

ബ്രിട്ടനിൽ ജൂൺ 21 -ന് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനേ കുറിച്ച് ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ഡോ. ഡേവിഡിൻെറ വെളിപ്പെടുത്തൽ. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനപ്പുറം കോവിഡ് പ്രതിരോധത്തിനായുള്ള ജീവിതരീതി സ്വീകരിക്കേണ്ടതായി വരും. വാക്സിനേഷൻ വൈറസിനെ പ്രതിരോധിക്കും എന്നിരുന്നാലും ജനിതക മാറ്റം വന്ന വൈറസിൻെറ വ്യാപനത്തെ പ്രതിരോധിക്കാൻ പ്രതിരോധ കുത്തിവെയ്പ്പുകൾക്ക് മാത്രമായി സാധിക്കില്ല. വൈറസ് എല്ലായ്പ്പോഴും നിലനിൽക്കുന്ന ഭീഷണിയാണെന്ന രീതിയിൽ നമ്മൾ തുടർന്ന് ജീവിച്ചേ മതിയാകൂ. കൊറോണവൈറസ് ഇപ്പോഴും വളരെ അപകടകരമാണെന്നും ആളുകൾ വിവേകപൂർവ്വം പെരുമാറണമെന്നും ഡോ. നബാരോ മുന്നറിയിപ്പ് നൽകി.