ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ബ്രിട്ടനിൽ ഡിസംബർ രണ്ടിന് അവസാനിക്കുന്ന ലോക് ഡൗണോടുകൂടി, നിലവിലുള്ള കർശനനിയമങ്ങളിൽ ചില ഇളവുകൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. ക്രിസ്മസ് ആഘോഷങ്ങളുടെ മുന്നോടിയായി, ബാറുകളും പബ്ബുകളും ലോക്ക്ഡൗണിന് ശേഷം രാത്രി 11:00 വരെ പ്രവർത്തിക്കാനുള്ള അനുമതി ഉണ്ടാകും. രാത്രി 10 മണിക്ക് ശേഷമുള്ള കർഫ്യൂവിനെ സംബന്ധിച്ച നിരവധി തരത്തിലുള്ള എതിർപ്പുകൾ ഉണ്ടായതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം. ലോക്ക്ഡൗൺ അവസാനിച്ചതിനു ശേഷം, പുതിയ ത്രിതല നിബന്ധനകൾ നിലവിൽവരും. ഇതിൽ ബിസിനസുകളെ സഹായിക്കുന്ന തീരുമാനങ്ങൾ ആകും ഉണ്ടാവുക എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിൻ ഉടൻതന്നെ പുറത്ത് വരും എന്നുള്ളത് ജനങ്ങൾക്ക് പ്രതീക്ഷയേകുന്ന വാർത്തയാണ്. ഫൈസർ കമ്പനിയുടെ വാക്സിൻ 95 ശതമാനത്തോളം വിജയപ്രദമാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ ബാറുകളുടെയും പബ്ബുകളുടെയും കാര്യത്തിൽ ഇളവുകൾ നൽകുമ്പോഴും,പുതിയതായി നിലവിൽ വരുന്ന ത്രിതല സംവിധാനത്തിൽ കുറച്ചുകൂടി കർശന നിർദ്ദേശങ്ങൾ ഉൾപ്പെടും എന്നാണ് നിഗമനം. നിലവിലെ നിർദേശങ്ങളോടുള്ള ജനങ്ങളുടെ സഹകരണത്തിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നന്ദി അറിയിച്ചു.

എന്നാൽ വാക്സിൻ കൃത്യമായ തരത്തിൽ ലഭ്യമാക്കുന്നത് വരെ, കർശന നിയന്ത്രണങ്ങൾ ഉണ്ടാകും എന്നാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അറിയിപ്പ്. ഇത്തരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് രോഗത്തിന്റെ വ്യാപനത്തെ വലിയതോതിൽ തടഞ്ഞതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ക്രിസ്മസ് കാലത്ത് കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.