ചങ്ങനാശ്ശേരി:  കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ കേരള രാഷ്ട്രീയ രംഗം മൊത്തത്തിൽ ചൂട് പിടിച്ചിരിക്കുകയാണ്. ഒരു സീറ്റ് കിട്ടുന്നതിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ഒരുപിടി മത്സരാർത്ഥികളെ ആണ് ഇപ്പോൾ കേരളത്തിൽ കാണാൻ സാധിക്കുക. കുത്തിത്തിരിപ്പും കുതികാൽ വെട്ടും ഒക്കെ ഭംഗിയായി നടക്കുബോൾ യുകെയിൽ നിന്നും പുറപ്പെട്ട ഒരു മലയാളി നേഴ്സ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ വാർത്തയാണ് മലയാളം യുകെ നിങ്ങളുമായി ഇന്ന് പങ്കുവെക്കുന്നത്. ലണ്ടനിൽ താമസിച്ചിരുന്ന ടിജോ മാത്യു ആണ് കേരള നിയമസഭയിലേക്ക് മത്സരിക്കുന്നത്. ചങ്ങനാശ്ശേരി നിയോചകമണ്ഡലത്തിൽ ‘വൺ ഇന്ത്യ വൺ പെൻഷൻ’ പിന്തുണയോടെ, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

2010 ആണ് ടിജോ തനിക്ക്  24 വയസുള്ളപ്പോൾ  യുകെയിൽ എത്തുന്നത്. യുകെയിൽ എത്തിയ എല്ലാവരെയുംപോലെയുള്ള ആദ്യകാല ബുദ്ധിമുട്ടുകൾ. എങ്കിലും ഒരുകാര്യത്തിലും തളർന്നില്ല. പരാതികൾ ഇല്ലാതെ പണിയെടുക്കാനുള്ള ഒരു മനസ്സ്.. അതായിരുന്നു ടിജോ മാത്യു എന്ന നഴ്‌സ്‌. ബോൺമൗത്തിൽ തന്റെ അഡാപ്റ്റേഷൻ പൂർത്തിയാക്കി. അതോടെ യുകെയിലെ നേഴ്സ് എന്ന കടമ്പ കടക്കുകയായിരുന്നു. തുടർന്ന് ചെയ്തുകൊണ്ടിരുന്ന നഴ്സിംഗ് ഹോമിന്റെ മാനേജർ തസ്തികയിലേക്ക്. തന്റെ കഠിന ശ്രമങ്ങൾ ഫലം തന്നു കൊണ്ടേയിരുന്നു എന്ന് ടിജോ മലയാളം യുകെയോട് പറഞ്ഞു.

2012 നഴ്സിംഗ് ഹോം വിട്ട് ലണ്ടനിലെ  റോയൽ ബ്രോംപ്ടൺ NHS ആശുപത്രിയിലെ ബാൻഡ് 5 നഴ്‌സായി പുതിയ ജോലി ആരംഭിച്ചു. പുതിയ അറിവുകൾ നേടാനുള്ള തന്റെ ആഗ്രഹം സഫലമാകുകയായിരുന്നു റോയൽ ബ്രോംപ്ടൺ ആശുപത്രിയിൽ. 2013 ൽ വിവാഹം. വധു കോതമംഗലം സ്വദേശനിയായ അനു തോമസ്. നഴ്‌സായിരുന്ന അനുവും അഡാപ്റ്റേഷൻ ചെയ്തു യുകെയിൽ നഴ്‌സായി. മൂന്ന് കുട്ടികൾ രണ്ടാണും ഒരു പെൺകുട്ടിയും.

2015 പരിശ്രമശാലിയായ ടിജോ മാത്യു ബാൻഡ് 6 നഴ്‌സായി. ക്ലിനിക്കൽ വിഭാഗത്തിൽ എത്തുന്ന പുതിയ നഴ്സുമാരെ പരിശീലിപ്പിക്കുന്നത് മലയാളിയായ റ്റിജോയിൽ എത്തിനിന്നു.

ഒരു വർഷം എടുത്തില്ല ബാൻഡ് 7 ലേക്ക് എത്താൻ. 2016 റിൽ ലണ്ടനിൽ തന്നെയുള്ള റോയൽ ഫ്രീ ഹോസ്പിറ്റലിൽ ബാൻഡ് 7 നഴ്‌സായി ജോലിയിൽ പ്രവേശിച്ചു. കാർഡിയോളജി സ്പെഷ്യലിസ്റ് നഴ്‌സായിരുന്ന ടിജോ പടവുകൾ ഒന്നൊന്നനായി കയറുകയായിരുന്നു.

2018 ൽ BHRUT ( Barking, Havering and Redbridge University Hospitals NHS Trust) എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ആശുപത്രിയിലെ ബാൻഡ് 8 നഴ്‌സായി ചുമതലയേറ്റു. 50,000 പൗണ്ടാണ് (Rs.50,00,000) പ്രാരംഭ വാർഷിക ശമ്പളം. നഴ്‌സായ ഭാര്യക്ക് ലഭിക്കുന്ന 30000..  അങ്ങനെ ലഭിക്കുന്നത് £8,00,000.. അതായത് ഇപ്പോഴത്തെ വിലയനുസരിച്ചു 80 ലക്ഷം രൂപ. ( യുകെയിൽ വരുമാനത്തിന് അനുസൃതമായ നികുതി കൊടുക്കണം. നികുതിക്ക് മുൻപുള്ള ശമ്പളമാണ് മുകളിൽ പറഞ്ഞിരിക്കുന്നത്)    പ്രവാസ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞ് യുകെയിലെ നാളുകൾ. അങ്ങനെ ഇരിക്കെയാണ് വൺ ഇന്ത്യ വൺ പെൻഷൻ എന്ന ഒരു മുദ്രാവാക്യം നാട്ടിൽ ഉയരുന്നത്. തന്റെ ചെറിയ പ്രായം മുതൽ ആഗ്രഹിച്ചിരുന്ന സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കണം എന്നുള്ളത്. അങ്ങനെയാണ് ആതുര സേവനം മതിയാക്കി 2020 ഏപ്രിൽ നാട്ടിലേക്ക് തിരിച്ചുപോകുവാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾ നടക്കവെയാണ് കൊറോണയുടെ രംഗപ്രവേശം. യുകെ ലോക്ക് ഡൗണിലേക്കു പോകുന്നു എന്ന് മനസ്സിലാക്കിയ ടിജോയും കുടുംബവും ബുക്ക്തി ചെയ്‌തിരുന്ന തിയതി മാറ്റി 2020 മാർച്ച് പതിനഞ്ചാം തിയതി നാട്ടിലേക്ക് പുറപ്പെട്ടു.  നാട്ടിൽ എത്തി ഇന്നലെ ഒരു വർഷം പൂർത്തിയാവുമ്പോൾ ടിജോ ഒരു MLA സ്ഥാനാർത്ഥിയാണ്. വി ജെ ലാലി (UDF), ജോബ് മൈക്കിൾ (LDF), രാമൻ നായർ (BJP) എന്നിവരാണ് മറ്റു മത്സരാർത്ഥികൾ.

ഇതിനോടകം തന്നെ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നടത്തിയ ഒരു സർവ്വേയിൽ പങ്കെടുത്തത് 20000 പരം പേരാണ്. യുകെയിലെ ടിജോയുടെ ജീവിതാനുഭവം  നാട്ടിലുള്ളവർക്കായി  ജനക്ഷേമ പരിപാടികൾ നടപ്പിലാക്കാനുള്ള അനുഭവജ്ഞാനം നൽകുന്നു എന്നത് വളരെ വലുതാണ്. രോഗി പരിപാലനത്തിലൂടെ മറ്റുള്ളവരോടുള്ള അനുകമ്പ, സഹാനുഭൂതി… അതിനെല്ലാം ഉപരിയായി ലണ്ടനിലെ മലയാളി സമൂഹത്തിൽ എല്ലാത്തിനും സന്നദ്ധനായിരുന്ന ഒരാളായിരുന്നു ടിജോ. മറ്റുള്ളവരെ സഹായിക്കണം എന്ന ഉറച്ച തീരുമാനത്തിന് ശേഷമാണ് യുകെയിൽ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

നല്ല ജോലിയും പണവും ലഭിച്ച സാഹചര്യത്തിലും വിനയം ഒരിക്കിലും ടിജോയിക്ക് കൈമോശം വന്നിട്ടില്ല എന്നാണ് ലണ്ടനിലെ നഴ്‌സും സൺ‌ഡേ സ്കൂൾ ഹെഡ് ടീച്ചറുമായ മലയാളി നേഴ്സ് മലയാളം യുകെയോട് പറഞ്ഞത്. പ്രവാസികളായ മലയാളികൾ ആത്മാർത്ഥമായി ശ്രമിച്ചാൽ ലഭിക്കുന്നത് നിയമസഭയിൽ നിങ്ങൾക്ക് വേണ്ടി നിങ്ങളോടൊപ്പം പണിയെടുത്ത, നിങ്ങളുടെ വിഷമങ്ങൾ എന്താണ് എന്ന് അനുഭവത്തിലൂടെ മനസിലാക്കിയ  ഒരു നഴ്സിനെയാണ്… സഹപ്രവർത്തകനെയാണ്… എല്ലാവരും കക്ഷി രാഷട്രീയത്തിനതീതമായി ചിന്തിച്ചാൽ ലഭിക്കുന്നത്  നാടിനെ സേവിക്കാൻ സുമനസ്സുള്ള ഒരു യുവാവിനെയാണ്. എല്ലാവരുടെയും ജീവിത ചുറ്റുപാടുകളുടെ പുരോഗമനത്തോടൊപ്പം അഴിമതി രഹിതമായ ഒരു പൊതുപ്രവർത്തനനവും … അതാണ് എന്റെ ആശയും അഭിലാഷവും … ടിജോ മലയാളം യുകെയോട് പറഞ്ഞു നിർത്തി.