ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും തങ്ങളുടെ ആശങ്കകൾ എൻ എച്ച് എസ് സ്റ്റാഫുകൾ വേണ്ടത്ര പരിഗണിക്കുന്നതായി തോന്നുന്നില്ലെങ്കിൽ, രണ്ടാമതൊരു മെഡിക്കൽ അഭിപ്രായം കൂടി തേടാനുള്ള അവസരം ഇനിമുതൽ ലഭ്യമാകും. “മാർത്താസ് റൂൾ ” എന്ന് പേരിട്ടിരിക്കുന്ന ഈ ഓർഡർ നടപ്പിലാക്കുവാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലെ അറിയിച്ചു. സൗത്ത് ലണ്ടനിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പരിചരണത്തിൽ 2021 – ലാണ് സെപ്‌സിസ് ബാധിച്ച് മാർത്ത മിൽസ് എന്ന 13 വയസ്സുകാരി പെൺകുട്ടി മരിച്ചത്. ഡോക്ടർമാർ മുന്നറിയിപ്പ് അടയാളങ്ങൾ തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിൽ 13 വയസ്സുകാരി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ വർഷം കൊറോണർ വിധിച്ചിരുന്നു. വെയിൽസിൽ കുടുംബ അവധി ആഘോഷിക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് പാൻക്രിയാസിനു പരിക്കേറ്റ മാർത്തയെ കിംഗ്‌സിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാർത്തയുടെ ആരോഗ്യനില വഷളാകുന്നതിനെക്കുറിച്ച് നിരവധി തവണ ആശങ്കകൾ ഉന്നയിച്ചെങ്കിലും അവയൊന്നും തന്നെ സ്റ്റാഫുകൾ കണക്കിലെടുത്തില്ലെന്ന് മാർത്തയുടെ മാതാപിതാക്കളായ മെറോപ്പ് മിൽസും, പോൾ ലെയ്‌റ്റിയും വ്യക്തമാക്കി.


ഇതേ തുടർന്നാണ് ഇപ്പോൾ എൻഎച്ച്എസ്സിൽ പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. രോഗികൾക്കോ ബന്ധുക്കൾക്കോ ആശങ്കകൾ ഉണ്ടെങ്കിൽ രണ്ടാമതൊരു മെഡിക്കൽ അഭിപ്രായം തേടാൻ ഇനിമുതൽ അവസരം ഉണ്ടാകും. രോഗികളുടെയും ബന്ധുക്കളുടെയും അഭിപ്രായങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ശിശുരോഗ വിഭാഗത്തിൽ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും മാറ്റങ്ങൾ അനിവാര്യമാണെന്നും ആരോഗ്യ സെക്രട്ടറി ഓർമ്മിപ്പിച്ചു.