ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹീത്രോ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയിൽ നിന്ന് ദിനംപ്രതി ആയിരത്തോളം പേർ യുകെയിൽ എത്തിച്ചേരുന്നുവെന്ന് റിപ്പോർട്ട്‌. റെഡ് ലിസ്റ്റിലുള്ള ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരും എത്തിച്ചേരുമ്പോൾ തന്നെ ക്വാറന്റീനായി നേരിട്ട് ഹോട്ടലിലേക്ക് പോകണം. എന്നാൽ എയർപോർട്ടിൽ ഉണ്ടാവുന്ന തിരക്കിൽ നിന്നും കോവിഡ് വകഭേദം വ്യാപിക്കുന്നുവെന്ന ആശങ്കയുണ്ട്. ഇന്ത്യയിൽ നിന്ന് ഓരോ ദിവസവും നേരിട്ടുള്ള നാല് വിമാനങ്ങൾ യുകെയിൽ എത്തുന്നുണ്ട്. മറ്റ് റെഡ്-ലിസ്റ്റ് രാജ്യങ്ങളായ ദുബായ് പോലുള്ള ഇടങ്ങളിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ സർക്കാർ നിരോധിച്ചുവെങ്കിലും ഇന്ത്യയെ പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ ഇതേ നയം സ്വീകരിച്ചില്ല.

അന്താരാഷ്ട്ര യാത്രകൾ വീണ്ടും തുറന്നതിനുശേഷം വിമാനത്താവളങ്ങളിലെ നീണ്ട നിരകളിൽ കൂടുതൽ സുരക്ഷാ നടപടികൾ നടപ്പാക്കിയില്ലെങ്കിൽ “സൂപ്പർ സ്പ്രെഡിംഗ് റിസ് ക്” ഉണ്ടാക്കുമെന്ന് ആഭ്യന്തരകാര്യ സെലക്ട് കമ്മിറ്റി ചെയർമാനും ലേബർ എംപിയുമായ യെവെറ്റ് കൂപ്പർ പറഞ്ഞു. സൺ‌ഡേ ടൈംസ് വാരാന്ത്യത്തിൽ വെളിപ്പെടുത്തിയ സിവിൽ ഏവിയേഷൻ അതോറിറ്റി കണക്കുകൾ പ്രകാരം, ഇന്ത്യയെ റെഡ് ലിസ്റ്റിൽ ചേർത്തെങ്കിലും ഏപ്രിൽ 2 മുതൽ ഏപ്രിൽ 23 വരെ ഇന്ത്യയിൽ നിന്ന് പ്രതിദിനം 900 പേർ യുകെയിൽ എത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ നീണ്ട നിരകളിൽ റെഡ്, ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ കൂട്ടിക്കലർത്തുന്നതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവരോടൊപ്പം റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളും നിങ്ങൾക്കുണ്ടെങ്കിൽ രോഗവ്യാപന സാധ്യത കൂടുതലാണ്. അതിനാൽ ശരിയായ സംവിധാനങ്ങൾ ഉണ്ടെന്നും ആവശ്യത്തിന് ബോർഡർ ഫോഴ്‌സ് സ്റ്റാഫ് ഉണ്ടെന്നും ആവശ്യത്തിന് ഇലക്ട്രോണിക് സംവിധാനങ്ങൾ ഉണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യയിൽ നിന്ന് വരുന്ന ദൈനംദിന യാത്രക്കാരുടെ എണ്ണത്തെക്കുറിച്ച് പ്രതികരിക്കാൻ ഹീത്രോ വിസമ്മതിച്ചു.