തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ പോലെ ഒരാളോടു തോറ്റാല്‍ രാജ്യം വിടുന്നതായിരിക്കും നല്ലതെന്ന് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ പറഞ്ഞിരുന്നു. താന്‍ തോറ്റാലും സമാധാനപരമായ രീതിയില്‍ അധികാര കൈമാറ്റം നടന്നേക്കില്ലെന്ന സൂചനകളും ട്രംപ് പങ്കുവെച്ചിരുന്നു. ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് നേട്ടമാകുമെന്ന് ഉറപ്പുള്ളതിനാല്‍ തപാല്‍ വോട്ടുകള്‍ക്കെതിരെയും ട്രംപ് രംഗത്തുവന്നിരുന്നു. ഏതുവിധേനയും പരാജയം ഒഴിവാക്കാനുള്ള സകല തന്ത്രങ്ങളും പയറ്റിയാണ് ട്രംപ് ഇക്കുറി തിരഞ്ഞെടുപ്പിനിറങ്ങിയത്. നിരവധി കാരണങ്ങള്‍ അതിനു ചൂണ്ടിക്കാണിക്കാമെങ്കിലും തോറ്റാല്‍ ട്രംപ് നേരിടേണ്ടിവരുന്ന നിയമ നടപടികള്‍ തന്നെയാണ് അതില്‍ പ്രധാനം. പദവി ഒഴിഞ്ഞാല്‍ പ്രസിഡന്റിനു ലഭിക്കുന്ന നിയമ പരിരക്ഷ ലഭിക്കാതെയാകും. അതോടെ, ഇതുവരെ മുടങ്ങിക്കിടന്ന കേസുകളില്‍ ഉള്‍പ്പെടെ ട്രംപിന് വിചാരണ നേരിടേണ്ടിവരും. മറ്റാരേക്കാളും അത് ട്രംപിന് നന്നായി അറിയാവുന്നതുകൊണ്ടാണ് ഏതു വിധേനയും തോല്‍വിയെ ചെറുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നത്.

ഫെഡറല്‍ ക്രിമിനല്‍ നിയമങ്ങളില്‍നിന്നെല്ലാം പ്രസിഡന്റ് പദവി ട്രംപിന് നിയമപരമായ സംരക്ഷണം നല്‍കിയിരുന്നു. ട്രംപിനും അദ്ദേഹത്തിന്റെ ബിസിനസിനുമെതിരായ കേസുകളിലെല്ലാം ഇത്തരം സവിശേഷ നിയമസംരക്ഷണം ഗുണം ചെയ്തിരുന്നു. ഏതാനും കേസുകള്‍ മാറ്റിവെക്കാന്‍ ട്രംപിന് സാധിച്ചു. എന്നാല്‍ നികുതി തട്ടിപ്പ് ഉള്‍പ്പെടെ കേസുകളില്‍ കോടതികള്‍ അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പരാജയത്തോടെ സാധാരണ പൗരനെപ്പോലെ ഇവയിലെല്ലാം ട്രംപ് വിചാരണ നേരിടേണ്ടിവരും. അതേസമയം, മുന്‍ പ്രസിഡന്റിനെതിരായ ക്രിമിനല്‍ നടപടികള്‍ രാജ്യത്ത് സംഘര്‍ഷത്തിനു തന്നെ കാരണമായേക്കാം. അതിനാല്‍ ബൈഡന്‍ അധികാരത്തിലേറിയാലും വളരെ സാവധാനത്തിലായിരിക്കും ഇക്കാര്യങ്ങളില്‍ നടപടിയുണ്ടാവുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

2016 തിരഞ്ഞെടുപ്പിനു മുന്നോടിയായി ചെയ്തതു മുതല്‍ പ്രസിഡന്റ് പദവിയില്‍ എത്തിയശേഷം ചെയ്തുകൂട്ടിയ നിരവധി നിയമവിരുദ്ധ, ക്രമരഹിത ഇടപാടുകള്‍ ട്രംപിന്റെ പേരിലുണ്ട്. 2017ലെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും 2019ലെ സ്‌പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളെറുടെ റിപ്പോര്‍ട്ടിലും അവയെല്ലാം അക്കമിട്ടു നിരത്തിയിട്ടുണ്ട്. ട്രംപിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരന്‍ ഉള്‍പ്പെടെ അഴിക്കുള്ളിലായ റിപ്പോര്‍ട്ടുകളില്‍ ട്രംപിന് തുണയായത് പ്രസിഡന്റിനുള്ള നിയമ പരിരക്ഷ കൊണ്ടു മാത്രമാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ റഷ്യയെ കൂട്ടുപിടിച്ചതു മുതല്‍ നീതിനിര്‍വഹണം തടസപ്പെടുത്തിയതും പരസ്ത്രീ ബന്ധം ഒതുക്കിവെക്കാനുള്ള സാമ്പത്തിക കരാറും തുടങ്ങി വര്‍ഷങ്ങള്‍ നീണ്ട നികുതി തട്ടിപ്പു വരെ എത്തിനില്‍ക്കുന്നതാണ് ട്രംപിനെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍.

നീതിനിര്‍വഹണത്തെ തടസപ്പെടുത്തിയെന്ന കേസില്‍ ഏറ്റവും പ്രധാനം എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമിയെ അകാരണമായി പുറത്താക്കിയതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന ഹിലരി ക്ലിന്റന്റെ വിവാദ ഇ-മെയിലുകളുമായി ബന്ധപ്പെട്ട കേസുകളില്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നാരോപിച്ചാണ് ട്രംപ് കോമിയെ പുറത്താക്കിയത്. എന്നാല്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ പങ്കിനെക്കുറിച്ച് അന്വേഷിച്ചതാണ് കോമിയെ സര്‍വീസില്‍നിന്ന് പുറത്തെത്തിച്ചത് എന്നതാണ് വാസ്തവം. 10 വര്‍ഷ കാലാവധിയില്‍ മൂന്നര വര്‍ഷം എത്തിയപ്പോഴായിരുന്നു കോമിയെ പുറത്താക്കിയത്. ട്രംപിന്റെ റഷ്യന്‍ ബന്ധത്തിന്റെ തെളിവുകള്‍ 2017ലെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും വിവരിക്കുന്നുണ്ട്. കേസില്‍ വിചാരണയ്ക്കിടെ ട്രംപിന്റെ ഉപദേശകനായിരുന്ന ജോര്‍ജ് പാപ്പാഡോപോള്‍സിന് തടവുശിക്ഷ വിധിച്ചിരുന്നു. ട്രംപിന്റെ പ്രചാരണ സംഘത്തിന്റെ തലവനായിരുന്ന പോള്‍ മാനഫോര്‍ട്ടിന്റെയും അദ്ദേഹത്തിന്റെ വ്യാപാര പങ്കാളി റിക്ക് ഗേറ്റ്സിന്റെയും പേരിലും രാജ്യത്തിനെതിരായ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ ഏജന്റാണെന്ന് അറിയിക്കാതിരിക്കല്‍, കള്ളമൊഴി നല്‍കല്‍, വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെക്കല്‍ എന്നിങ്ങനെ അതിഗുരുതരമായ 15 കുറ്റങ്ങളാണ് മുള്ളെര്‍ ചുമത്തിയത്.

റഷ്യന്‍ ബന്ധം സംബന്ധിച്ച ആരോപണങ്ങളെയെല്ലാം പ്രതിരോധിച്ചെങ്കിലും സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്നിന്റെ രാജി ഉള്‍പ്പെടെ ട്രംപിന് തിരിച്ചടിയായി. ട്രംപ് അധികാരത്തിലെത്തും മുമ്പായി റഷ്യക്കെതിരായ ഉപരോധം പിന്‍വലിക്കാന്‍ ഫ്‌ളിന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നായിരുന്നു ആരോപണം. കുരുക്ക് മുറുകുമെന്ന് തിരിച്ചറിഞ്ഞ ട്രംപ് ഒരുപറ്റം ഉദ്യോഗസ്ഥരെ ഒഴിവാക്കിയപ്പോള്‍ വിദേശ നയം സംബന്ധിച്ച അഭിപ്രായ ഭിന്നതക്കൊടുവില്‍, ഫ്ലിന്നിനു പകരം വന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെപ്പോലുള്ളവര്‍ രാജിവെച്ചൊഴിയുകയും ചെയ്തു. പിന്നീട് ഇവര്‍ നടത്തിയ വെളിപ്പെടുത്തലുകളെല്ലാം ട്രംപിനെ കൂടുതല്‍ കുഴപ്പങ്ങളിലാണെത്തിച്ചത്. അതിനിടെ, എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡനെതിരായ കേസുകള്‍ കുത്തിപ്പൊക്കാന്‍ ട്രംപ് ഉക്രെയിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം ഇംപീച്ച്‌മെന്റ് നടപടിയോളം എത്തി. ഇന്റലിജന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ അധികാര ദുര്‍വിനിയോഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഇംപീച്ച്‌മെന്റിന് ശുപാര്‍ശ ചെയ്തത്.

1990കളില്‍ ട്രംപ് ബലാത്സംഗം ചെയ്‌തെന്ന ഓണ്‍ലൈന്‍ മാഗസിന്‍ കോളമിസ്റ്റായ ജീന്‍ കരോളിന്റെ ആരോപണവും, 2007ല്‍ ട്രംപ് പീഡിപ്പിച്ചെന്ന സമ്മര്‍ സെര്‍വോസിന്റെ മാനനഷ്ടക്കേസിലും കോടതി നടപടികള്‍ വൈകുകയാണ്. പോണ്‍ താരം സ്‌റ്റോമി ഡാനിയേലിന്റെ വെളിപ്പെടുത്തലും ദീര്‍ഘകാലം അഭിഭാഷകനും മന:സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മൈക്കല്‍ കോഹന്റെ അറസ്റ്റും ട്രംപിനെ എങ്ങനെ ബാധിക്കുമെന്നതും കണ്ടറിയണം. 2006നും 2007നും ഇടയില്‍ ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും ഇത് മറച്ചുവെക്കാന്‍ കോഹെന്‍ പണം നല്‍കിയെന്നുമുള്ള സ്റ്റോമിയുടെ വെളിപ്പെടുത്തലാണ് കോഹന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ വാങ്ങിനല്‍കിയത്. 2015ലാണ് ട്രംപുമായുള്ള ബന്ധം പരസ്യമായി പ്രഖ്യാപിക്കുമെന്ന് സ്റ്റോമി അറിയിച്ചത്. തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നു കണ്ട ട്രംപ് കോഹന്‍ വഴി അത് തടയുകയായിരുന്നു. 2016 തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു 1.30 ലക്ഷം ഡോളര്‍ നല്‍കി രഹസ്യബന്ധം പുറത്തുപറയാതിരിക്കാന്‍ ധാരണയുണ്ടാക്കിയത്. സ്റ്റോമി നുണച്ചിയാണെന്ന് ആരോപിച്ചതോടെ മാനനഷ്ടക്കേസും കോഹനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.

മുള്ളെറുടെ നിര്‍ദേശ പ്രകാരം എഫ്ബിഐ കോഹന്റെ ഓഫീസും വസതിയും റെയ്ഡ് ചെയ്തതോടെ നിരവധി രഹസ്യങ്ങളാണ് ചുരുളഴിഞ്ഞത്. പ്ലേ ബോയ് മോഡല്‍ കാരല്‍ മക്ഡഗലിനു പണം നല്‍കി ട്രംപിന്റെ മുഖം രക്ഷിക്കാന്‍ ശ്രമിച്ചതും കോഹനായിരുന്നു. മക്ഡഗലിന്റെ വെളിപ്പെടുത്തല്‍ പുറത്തുവരാതിരിക്കാന്‍ സായാഹ്ന പത്രത്തെ വിലയ്‌ക്കെടുത്തു. ട്രംപിന്റെ റഷ്യന്‍ ബന്ധത്തിന്റെ ഇടനിലക്കാരനും മറ്റാരുമായിരുന്നില്ല. എന്നിട്ടും കോണ്‍ഗ്രസ് സമിതി മുമ്പാകെ ഇക്കാര്യം മറച്ചുവെക്കാന്‍ കള്ളക്കഥ മെനഞ്ഞു. സ്‌റ്റോമിയുടെ അപകീര്‍ത്തി കേസ് മുതല്‍ തിരഞ്ഞെടുപ്പ് ഫണ്ട് ദുര്‍വിനിയോഗവും തിരഞ്ഞെടുപ്പ് ജയിക്കാന്‍ വിദേശ സഹായം എന്നിങ്ങനെ ഗുരുതര കുറ്റങ്ങളാണ് കോഹനെതിരെ ചുമത്തിയത്. അപ്പോഴെല്ലാം പ്രസിഡന്റ് പദവിയിലിരുന്ന് കോഹനെ ഒറ്റപ്പെടുത്തുകയായിരുന്നു ട്രംപ്. രണ്ടുമാസം മുമ്പ്, സ്റ്റോമിന് 44,100 ഡോളര്‍ ട്രംപ് വക്കീല്‍ ഫീസ് നല്‍കണമെന്ന് കാലിഫോര്‍ണിയയിലെ കോടതി വിധിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് പദവിയുടെ പിന്‍ബലത്തോടെ അക്കാര്യത്തില്‍ പ്രതികരിക്കാന്‍ പോലും ട്രംപ് തയ്യാറായിരുന്നില്ല.

സ്റ്റോമിയുടെ കേസ് പരിഗണിക്കുമ്പോഴായിരുന്നു ട്രംപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിസിനസിനെക്കുറിച്ചുമൊക്കെ കോടതി വിശദീകരണം തേടിയത്. ട്രംപിന്റെ എട്ടുവര്‍ഷത്തെ വ്യക്തിഗത, കോര്‍പ്പറേറ്റ് നികുതി റിട്ടേണുകള്‍ സംബന്ധിച്ച രേഖകളാണ് മാന്‍ഹട്ടന്‍ ജില്ല കോടതി ആവശ്യപ്പെട്ടത്. ട്രംപിന്റെ അക്കൗണ്ടിങ് സ്ഥാപനമായ മസാറിനോട് ഇവ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തിക രേഖകള്‍ വിളിച്ചുവരുത്താനുള്ള നടപടിയെ ട്രംപ് ചോദ്യം ചെയ്‌തെങ്കിലും സുപ്രീം കോടതി ആവശ്യം തള്ളി. പദവിയിലിരിക്കുന്ന പ്രസിഡന്റിന് ക്രിമിനല്‍ അന്വേഷണങ്ങളില്‍ നിന്നും പരിരക്ഷയുണ്ട് എന്ന ട്രംപിന്റെ വാദമാണ് കോടതി തള്ളിയത്. പിന്നാലെയാണ് ട്രംപിന്റെ എട്ടു വര്‍ഷത്തെ വ്യക്തിഗത, കോര്‍പ്പറേറ്റ് നികുതി റിട്ടേണ്‍സ് വിളിച്ചുവരുത്താന്‍ മാന്‍ഹട്ടന്‍ ജില്ല അറ്റോര്‍ണിയുടെ ഓഫിസിന് അധികാരം നല്‍കിയത്. എന്നാല്‍ തിരഞ്ഞെടുപ്പായതിനാല്‍ ഇക്കാര്യത്തില്‍ സാവകാശം അനുവദിക്കണമെന്ന ട്രംപിന്റെ ആവശ്യം കോടതി പരിഗണിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേസ് വീണ്ടും കോടതി പരിഗണിക്കും. അതിനിടെ, പത്ത് വര്‍ഷമായി ട്രംപ് നികുതി അടക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത് രണ്ടുമാസം മുമ്പാണ്. അധികാരത്തിലേറിയശേഷം 750 ഡോളര്‍ മാത്രമാണ് ട്രംപ് അടച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അതും കേസില്‍ ട്രംപിനു തിരിച്ചടിയാകും. പ്രസിഡന്റ് പദവിയിലെത്താന്‍ നടത്തിയ ക്രമക്കേടുകള്‍ മുതല്‍ പദവിയിലിരുന്നുകൊണ്ടുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വരെയാണ് ട്രംപിനെ വൈറ്റ്ഹൗസിനു വെളിയില്‍ കാത്തിരിക്കുന്നത്.