പുത്തന്‍കുരിശ്: വടയമ്പാടി ഭജനമഠത്ത് എന്‍.എസ്.എസ് ഭൂമി കയ്യേറ്റത്തിനെതിരെ നടക്കുന്ന ജനകീയ സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. ന്യൂസ് പോര്‍ട്ട് എഡിറ്റര്‍ അഭിലാഷ് പടച്ചേരി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടര്‍ അനന്തു രാജഗോപാല്‍ ആശ സമര സമിതി പ്രവര്‍ത്തകനും കെപിഎംഎസ് നേതാവുമായ ശശിധരന്‍ വടയമ്പാടി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

പോലീസിന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസം മുന്‍പാണ് വടയമ്പാടി ഭജനമഠത്ത് എന്‍.എസ്.എസ് ഭൂമി കയ്യേറ്റത്തിനെതിരെ സമരം നടത്തുന്ന ദലിത് ഭൂ അവകാശമുന്നണിയുടെ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തത്. അനിശ്ചിതകാല നിരാഹാരം കിടന്ന രാമകൃഷ്ണന്‍ പൂതേത്ത് സമരസമിതി കണ്‍വീനര്‍ എം.പി അയ്യപ്പന്‍ കുട്ടി, പി.കെ പ്രകാശ്, വി.കെ മോഹനന്‍, വി.കെ രജീഷ്, പ്രശാന്ത് വി.ടി പ്രവീണ്‍ എന്നിവരെ നേരത്തെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ ദളിത് ഭൂ അവകാശ സമരമുന്നണി നടത്തി വരുന്ന സമരം ഏതാണ്ട് 10 മാസം പിന്നിട്ടിരിക്കെയാണ് സമര പ്രവര്‍ത്തകരെ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദളിതര്‍ക്ക് പതിച്ചു നല്‍കപ്പെട്ട ഭൂമിയാണ് എന്‍.എസ്.എസ് കയ്യേറാന്‍ ശ്രമിക്കുന്നത് എന്ന് സമരമുന്നണി ആരോപിക്കുന്നു.