ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- വെയിൽസിലെ ഫസ്റ്റ് മിനിസ്റ്ററായി വോൺ ഗെതിങ്‌ അടുത്തയാഴ്ച അധികാരമേൽക്കും. അടുത്താഴ്ച നടക്കുന്ന ഫസ്റ്റ് മിനിസ്റ്റർ തിരഞ്ഞെടുപ്പിന് മുന്നോടിയായി വെൽഷ് ലേബർ പാർട്ടി നേതൃ സ്ഥാനത്തേയ്ക്ക് വോൺ ഗെതിങ് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇത്തരത്തിൽ ഒരു സാധ്യത ഗെതിങിനു മുന്നിൽ തുറന്നിരിക്കുന്നത്. അട്ടിമറികൾ ഒന്നും തന്നെ സംഭവിച്ചില്ലെങ്കിൽ, ഗെതിങ്‌ തന്നെ വെയിൽസിന്റെ ഫസ്റ്റ് മിനിസ്റ്ററായി അധികാരമേൽക്കും. വെയിൽസിന്റെ ചരിത്രത്തിലെ മാത്രമല്ല, യൂറോപ്പിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ നേതാവായി ഗെതിങ്‌ മാറും. ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് അദ്ദേഹത്തിന്റെ എതിരാളിയായി മത്സരിച്ച ജെറെമി മൈൽസിനെ തോൽപ്പിച്ചാണ് ഗെതിങ്‌ ഉയർന്നുവന്നിരിക്കുന്നത്. യുകെ ലേബർ പാർട്ടി നേതാവ് സ്റ്റാർമർ, പ്രധാനമന്ത്രി റിഷി സുനക് എന്നിവരെല്ലാം തന്നെ ഗെതിങിനെ അഭിനന്ദിച്ചു. മറ്റു രാജ്യങ്ങളിലെ പ്രധാനമന്ത്രിയുടെ പദത്തിന് തുല്യമാണ് വെയിൽസിലെ ഫസ്റ്റ് മിനിസ്റ്റർ പദവി. നിലവിലെ ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് അടുത്തയാഴ്ച സ്ഥാനമൊഴിയും


നിലവിൽ ധനമന്ത്രി ആയിരിക്കുന്ന ഗെതിങ് 2011 ലാണ് ആദ്യമായി സെയിൽസ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പിതാവ് വെൽഷും അമ്മ സാംബിയൻ വംശജയുമാണ്. വിജയം അറിഞ്ഞശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം, തന്റെ മുൻഗാമിയായ ഡ്രേക്ക്ഫോർഡിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. പാൻഡെമിക്ക് സമയത്ത് ശരിയായ നേതാവായിരുന്നു അദ്ദേഹമെന്ന് ഗെതിങ്‌ പറഞ്ഞു. വിജയിയായിരുന്നെങ്കിൽ വെയിൽസിൻ്റെ ആദ്യ സ്വവർഗ്ഗാനുരാഗി നേതാവാകുമായിരുന്ന തൻ്റെ എതിരാളിയായ മൈൽസിനെയും ഗെതിങ്‌ പ്രശംസിച്ചു. എന്നാൽ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്ക് രണ്ടുതവണ ശിക്ഷിക്കപ്പെട്ട ഒരാളുടെ ഉടമസ്ഥതയിലുള്ള ഡൗസൺ എൻവയോൺമെൻ്റൽ ഗ്രൂപ്പ് എന്ന കമ്പനിയിൽ നിന്ന് ഗെതിങ്‌ തൻ്റെ പ്രചാരണത്തിനായി 200,000 പൗണ്ട് സ്വീകരിച്ചതിനെ സംബന്ധിച്ച വിവാദവും ഇതിനിടയിൽ നിലനിൽക്കുന്നുണ്ട്. നിയമങ്ങളെല്ലാം പാലിച്ചു തന്നെയാണ് താൻ സംഭാവനകൾ സ്വീകരിച്ചതെന്ന് ഗെതിങ് വ്യക്തമാക്കി.