ഹരിയാനയില്‍ 21കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ കോളേജിന് പുറത്ത് വെടിവച്ച് കൊല്ലുന്ന വീഡിയോ പുറത്തുവന്നു. ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഫരീദാബാദിലെ ബല്ലാബ്ഗഡ് കോളേജിന് പുറത്താണ് സംഭവം. പരീക്ഷയെഴുതാന്‍ പോയ അവസാനവര്‍ഷ ബി കോം വിദ്യാര്‍ത്ഥിനി നികിതയാണ് കൊല്ലപ്പെട്ടത്.

യുവതിയുടെ വരവിനായി കാറില്‍ കാത്തിരിക്കുകയായിരുന്നു കൊലയാളിയായ തൗസീഫും സുഹൃത്തും. യുവതിയും സുഹൃത്തും കാറിനടുത്ത് നില്‍ക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നികിതയെ കാറിലേയ്ക്ക് ബലമായി പിടിച്ച് കാറിലേയ്ക്ക് കയറ്റാൻ തൗസീഫ് ശ്രമിക്കുന്നു. സ്വയം രക്ഷപ്പെടാന്‍ യുവതി ശ്രമിക്കുന്നുണ്ട്. എന്നാല്‍ തൗസീഫ് പിന്നാലെ ഓടി അടുത്തുചെന്ന് യുവതിയുടെ തലയില്‍ വെടിവയ്ക്കുന്നു. അക്രമിയുടെ സുഹൃത്ത് അയാളെ കാറിലേയ്ക്ക് വലിച്ചുകൊണ്ടുപോവുകയും അവര്‍ കാര്‍ ഓടിച്ചു പോവുകയും ചെയ്യുന്നു.

യുവതി ചോരയില്‍ കുളിച്ച് റോഡില്‍ കിടക്കുന്നു. സുഹൃത്ത് ഭീതിയോടെ നോക്കിനില്‍ക്കുന്നു. നികിത ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. തൗസീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൗസീഫ് തന്നെ ഉപദ്രവിക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്നതായി നികിത പൊലീസില്‍ പരാതി നല്‍കിയിരുന്നതായി പിതാവ് പറയുന്നു.