വായ്പകള്‍ അടയ്ക്കാത്തതിനാല്‍ ലണ്ടനിലെ ആഡംബര വസതിയില്‍ നിന്നും മദ്യ വ്യവസായി വിജയ് മല്യയെ ഒഴിപ്പിക്കുമെന്ന് സൂചന. സ്വിസ് ബാങ്കായ യുബിഎസില്‍ നിന്നെടുത്ത 20.4 മില്യണ്‍ പൗണ്ട് വായ്പ തിരിച്ചടയ്ക്കാത്ത കേസിലാണ് നടപടി.

വീട് ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നീക്കത്തിനെതിരെ മല്യ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. മല്യക്ക് ഇനി കൂടുതല്‍ സമയം നല്‍കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ലണ്ടനിലെ റീജന്റ്‌സ് പാര്‍ക്കിന് അഭിമുഖമായുള്ള 18/19 കോണ്‍വാള്‍ ടെറസ് ആഡംബര അപ്പാര്‍ട്ട്‌മെന്റ് ‘കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത് ‘ എന്നാണ് കോടതി വിശേഷിപ്പിച്ചത്.

നിലവില്‍ മല്യയുടെ 95 വയസ്സുള്ള അമ്മ ലളിതയാണ് വീട്ടില്‍ താമസിക്കുന്നത്. ഇവിടെ നിന്നൊഴിപ്പിച്ചാല്‍ മല്യയുടെ അമ്മയുള്‍പ്പടെ പ്രതിസന്ധിയിലാകുമെന്ന് മല്യയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി കനിഞ്ഞില്ല. മല്യ കുടുംബത്തിന് 20.4 മില്യണ്‍ പൗണ്ട് ലോണ്‍ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുന്നതിന് അടിസ്ഥാനമില്ലെന്ന് ഡെപ്യൂട്ടി മാസ്റ്റര്‍ മാത്യു മാര്‍ഷ് ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാനോ താല്ക്കാലിക സ്‌റ്റേ നല്‍കാനോ ഉള്ള അനുമതിയും ജഡ്ജി നിരസിച്ചു. കുടിശ്ശിക ഈടാക്കുന്നതിനായി ബാങ്കിന് ജപ്തി നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. വായ്പ തിരിച്ചടയ്ക്കാനും ഈ വീട്ടില്‍ കഴിയാനും 2020 ഏപ്രില്‍ 30 വരെ മല്യയ്ക്കും കുടുംബത്തിനും കോടതി സമയം അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം ഇക്കാലയളവില്‍ ഒന്നും നടന്നില്ല.

നിയമപരമായി ഈ കേസുമായി മുന്നോട്ട് പോകാന്‍ 2021 ഏപ്രില്‍ വരെ യുബിഎസ് ബാങ്കിനും കഴിഞ്ഞില്ല. കഴിഞ്ഞ ഒക്ടോബറില്‍ ബാങ്ക് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്ന മല്യയുടെ ആവശ്യമാണ് കോടതി തള്ളിയത്. 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് മല്യയ്‌ക്കെതിരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്. കോടതി വിലക്കിയെങ്കിലും അമ്മയുടെ സുരക്ഷ ചൂണ്ടിക്കാട്ടി മല്യ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് യുബിഎസ് ഉടന്‍ തന്നെ ജപ്തി നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.