തെക്ക് പടിഞ്ഞാറന്‍ ഇറാനില്‍ പതിനേഴുകാരിയായ ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് തെരുവിലിറങ്ങി ഭീതി പടര്‍ത്തി. അഹ്വാസ് സ്വദേശിയായ യുവാവാണ് പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യ മോണയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ തലയുമായി ഇയാള്‍ തെരുവിലൂടെ നടക്കുന്ന വീഡിയോ രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്.

യുവാവും ഇയാളുടെ സഹോദരനും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇരുവരെയും ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയതായി ലോക്കല്‍ പോലീസിനെ ഉദ്ധരിച്ച് സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. സംഭവം വലിയ രീതിയില്‍ വാര്‍ത്തയായതോടെ പ്രമുഖരടക്കം സാമൂഹിക-നിയമ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

അവഗണനയുടെ ഇരയാണ് മോണയെന്നും എല്ലാവരും കുറ്റകൃത്യത്തിന് ഉത്തരവാദികളാണെന്നും ഇറാനിലെ പ്രശസ്ത ചലച്ചിത്ര സംവിധായിക തഹ്‌മിനെ മിലാനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരു മനുഷ്യജീവിയാണ് തലയറുക്കപ്പെട്ടതെന്നും കൊലപാതകി അതില്‍ എത്ര അഭിമാനം കൊള്ളുന്നുവെന്ന് നോക്കുവെന്നും പല പ്രബുദ്ധ മാധ്യമങ്ങളും ചൂണ്ടിക്കാട്ടി. ഇറാനില്‍ സ്ത്രീകളുടെ വിവാഹപ്രായം പന്ത്രണ്ടില്‍ നിന്ന് പതിമൂന്നാക്കണമെന്നും സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരകൃത്യങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

പന്ത്രണ്ടാം വയസ്സിലാണ് മോണ വിവാഹിതയാകുന്നത്. ദമ്പതികള്‍ക്ക് മൂന്ന് വയസ്സുള്ള മകനുണ്ട്. യുവാവ് തലയുമായി നടക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് റോക്‌ന എന്ന വെബ്‌സൈറ്റ് അധികൃതര്‍ പൂട്ടിച്ചു.