ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ലണ്ടനിൽ നിന്ന് പാരിസ്, ബ്രസൽസ്, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്കുള്ള അന്തർദേശീയ റെയിൽ സർവീസുകൾ നടത്താനുള്ള പദ്ധതിക്ക് വെർജിൻ ട്രെയിൻസ് നിർണായക അനുമതി നേടി. ബ്രിട്ടന്റെ റെയിൽ നിയന്ത്രണ ഏജൻസിയായ ഓഫീസ് ഓഫ് റെയിൽ ആൻഡ് റോഡ് (ORR) 2030 മുതൽ ചാനൽ ടണൽ വഴി ദിവസേന 20 വരെ സർവീസുകൾ നടത്താൻ ട്രാക്ക് ആക്സസ് അനുവദിച്ചതോടെയാണ് യൂറോസ്റ്റാറിന്റെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഏകാധിപത്യത്തിന് വെല്ലുവിളി ഉയരുന്നത്.

2030 ഒക്ടോബർ മുതൽ 2040 ഡിസംബർ വരെയുള്ള കാലയളവിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം യൂറോസ്റ്റാർ ഉപയോഗിക്കുന്ന ലണ്ടനിലെ ടെംപിൾ മിൽസ് ഡിപ്പോ പങ്കിടാൻ വെർജിന് അനുമതി ലഭിച്ചിരുന്നു. ചാനൽ ടണലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഹൈ സ്പീഡ് പാതയിലേക്ക് പ്രവേശിക്കാനാകുന്ന ഏക ഡിപ്പോയായതിനാൽ ഇത് പദ്ധതിക്ക് വലിയ മുന്നേറ്റമായിരുന്നു.

ഏകദേശം 700 മില്യൺ പൗണ്ട് നിക്ഷേപവും 400ഓളം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് വെർജിൻ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലെ റെയിൽ ശൃംഖലകളിലേക്കുള്ള പ്രവേശനവും സുരക്ഷാ അനുമതികളും ഉൾപ്പെടെയുള്ള നടപടികൾ ഇനി പൂർത്തിയാക്കാനുണ്ടെന്ന് ORR വ്യക്തമാക്കി. യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകളും മത്സരാധിഷ്ഠിത നിരക്കുകളും ലഭിക്കാൻ പുതിയ സർവീസുകൾ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.











Leave a Reply