കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേലിലെ വിസ്മയയുടെ ആത്മഹത്യ. ശാസ്താംനടയിലെ വീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു പുലര്‍ച്ചെയാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസില്‍ സെപ്റ്റംബര്‍ 18ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 507 പേജുകളുള്ള കുറ്റപത്രം ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റിലായി 80-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. കേരളം ഒന്നടങ്കം പറഞ്ഞത് പ്രതിയായ കിരണിന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്നാണ്.

ദുരന്തം നടന്ന് അഞ്ചാം മാസം എംവിഡി ഉദ്യോഗസ്ഥനായിരുന്ന കിരണിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഈയാഴ്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് കേസിലെ നിര്‍ണായക വഴിത്തിരിവ് പുറത്തുവരുന്നത്.

വിസ്മയയുടേത് കൊലപാതകമാണെന്നാരോപിച്ച് വിസ്മയയുടെ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. തെളിവായി മര്‍ദ്ദന ദൃശ്യങ്ങളും ഫോണ്‍ സന്ദേശങ്ങളും പുറത്തു വിട്ടു. ശാസ്താംകോട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. വിചാരണ തുടങ്ങാനിരിക്കെ, കുറ്റപത്രവും, അനുബന്ധ രേഖകളും പരിശോധിക്കുമ്പോഴാണ് ഇതുവരെ പുറത്തുവരാത്ത പലതും ശ്രദ്ധയില്‍പ്പെടുന്നത്.

മരണം കൊലപാതകമല്ല, ആത്മഹത്യ എന്ന് തെളിഞ്ഞുകഴിഞ്ഞു. വിസ്മയയെ കിരണ്‍കുമാര്‍ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്ന വാദവുമായി പ്രോസിക്യൂഷന്‍ രംഗത്ത് വരുമ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ കൊല്ലത്തെ സി.പ്രതാപ ചന്ദ്രന്‍ പിള്ളയാണ്.

വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ ആരാണ് എന്നതാണ് കേസില്‍ പ്രധാനപ്പെട്ട വിഷയം. വിസ്മയയുടെ മാതാപിതാക്കള്‍ക്കും സഹോദരനും ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ? പ്രതാപ ചന്ദ്രന്‍ പിള്ളയുടെ അന്വേഷണം ആ വഴിക്കാണ്. അതില്‍ ഒന്ന് വിസ്മയയുടെ സഹോദരന്‍ വിജിത്തിന്റെ മൊഴിയാണ്.

അതേസമയം, പ്രതിഭാഗത്തിന്റെ കണ്ടെത്തലുകളാണ് ഇപ്പോള്‍ ഞെട്ടിയ്ക്കുന്നത്. വിനയായിരിക്കുന്നത് വിസ്മയയുടെ സഹോദരന്റെ മൊഴിയാണ്. വിസ്മയ, കിരണ്‍ കുമാറിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്നതിന് തെളിവായി വീട്ടുകാര്‍ പുറത്തുവിട്ട ചില ചിത്രങ്ങള്‍ പലതും തെറ്റാണ് എന്നതാണ് പ്രതിഭാഗത്തിന്റെ തുറുപ്പുചീറ്റ്.

വിസ്മയ, കിരണ്‍ കുമാറിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്നതിന് തെളിവായി വീട്ടുകാര്‍ പുറത്തുവിട്ട ചില ചിത്രങ്ങളെ കുറിച്ചാണ് സംശയം ഉയരുന്നത്. കേരളത്തിലെ ചാനലുകളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും കിരണ്‍ കുമാറിന് എതിരായി കാട്ടിയ വിസ്മയയുടെ മുഖത്തെയും കൈകളിലെയും ഒക്കെ മുറിവുകള്‍ക്ക് കാരണക്കാരന്‍ കിരണല്ല എന്നാണ് വിജിത്തിന്റെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്.

‘മാളു അവളുടെ വിവാഹത്തിന് മുമ്പ് ഒരുദിവസം, അവളുടെ ഭര്‍ത്താവിനൊപ്പം സുഖമായി ജീവിക്കും, പിന്നെ എന്നേ ഒരു കാര്യമേ അല്ല എന്നുപറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വഴക്കായി തമാശയ്ക്ക് പിടിവലി കൂടി. ഞങ്ങള്‍ രണ്ടുപേരും മറിഞ്ഞുവീണു. എന്റെ കൈ തട്ടി ഗ്ലാസ് ഉടഞ്ഞു. എനിക്ക് നല്ല വേദന ഉണ്ടായത് കാരണം ഞാന്‍ അവളോട് മിണ്ടാതെ പോയി വഴക്കിട്ടിരുന്നു. ആ ദിവസം മാളുവാണ് രേവതിയോട് എനിക്ക് പരിക്ക് പറ്റിയതില്‍ വിഷമം ഉണ്ടെന്നും മറിഞ്ഞ് വീണ് അവള്‍ക്കും പരിക്ക് പറ്റിയെന്ന് പറഞ്ഞത്. പിറ്റേ ദിവസം തന്നെ അവള്‍ വന്ന് സാധാരണ പോലെ ഇടപഴകുകയും ചെയ്തു.

രേവതിക്ക് അന്ന് മാളു അയച്ചുകൊടുത്തിരുന്ന ഫോട്ടോകള്‍ കൂടി രേവതിയുടെ മൊബൈലില്‍ കിടന്നത് കൂടിയാണ് പത്രക്കാരുടെ ആവശ്യപ്രകാരം നല്‍കിയത് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. മാളു മരിച്ച ദിവസം രാവിലെ പത്രക്കാര്‍ പരിക്ക് പറ്റിയ ചിത്രങ്ങള്‍ ഉണ്ടോ എന്ന് ചോദിക്കുകയും, രേവതി അയച്ച് തന്നത് ഞാന്‍ ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇപ്പോഴാണ് എനിക്ക് ആ ചിത്രങ്ങള്‍ മാളുവിന്റെ വിവാഹത്തിന് മുമ്പുള്ളതാണ് എന്ന് മനസ്സിലായത്.

അതായത്, കിരണ്‍ കുമാറിന്റെ മര്‍ദ്ദനത്തിന്റേതെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വന്നത് യഥാര്‍ഥത്തില്‍ വിസ്മയയുടെ വിവാഹത്തിന് മുമ്പുള്ള ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്. പരിക്ക് സഹോദരനുമായി ഉണ്ടായ വഴക്കിന്റേതുമാണ്.

കേസിലെ വിചാരണ ആരംഭിക്കുമ്പോള്‍ ഈ മൊഴിയും ഏറെ പ്രധാനപ്പെട്ടതാണ്.
മന്നം ആയൂര്‍വ്വേദ കോര്‍പ്പറേറ്റീവ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥിയായിരുന്ന വിസ്മയയുടെയും കിരണ്‍ കുമാറിന്റെയും വിവാഹം 2020 മാര്‍ച്ചിലായിരുന്നു. 28കാരനായ കിരണ്‍ കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു.

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട് വിസ്മയയുമായി വഴക്ക് തുടങ്ങി. ഇരുവരും തമ്മിലുള്ള വഴക്ക് കൈവിട്ടതോടെയാണ് വിസ്മയ ജീവനൊടുക്കിയത്. സ്ത്രീധനത്തെ ചൊല്ലിയുടെ പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്.