ബംഗളുരു: വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത വായ്പകള്‍ തിരിച്ചടക്കാമെന്ന് വ്യവസായ ഭീമന്‍ വിജയ് മല്ല്യ. തന്റെ ഉടമസ്ഥതയിലുള്ള യൂ.ബി ഗ്രൂപ്പിന് നിലവില്‍ 12,400 കോടിയുടെ ആസ്തിയുണ്ടെന്ന് വിജയ് മല്ല്യ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. യൂബി ഗ്രൂപ്പിന്റെ ആസ്തി ഉപയോഗിച്ചുകൊണ്ട് 6,000 കോടി രൂപയും അതിന്റെ പലിശയും നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

എസ്ബിഐ ഉല്‍പ്പെടെയുള്ള ഒമ്പത് ബാങ്കുകളുടെ കണ്‍സോഷ്യമാണ് ഇയാള്‍ക്ക് വായ്പ അനുവദിച്ചത്. വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ രാജ്യം വിട്ട മല്ല്യ ബാങ്കുകളെ കബളിപ്പിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നു. കേന്ദ്ര സര്‍ക്കാര്‍ മല്ല്യയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. അദ്ദേഹത്തിന്റെ ആസ്തികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്തികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. നിലവില്‍ ബാങ്കില്‍ തിരിച്ചടക്കാനുള്ള തുക 1000 കോടി രൂപയില്‍ താഴെ മാത്രമെ വരികയുള്ളുവെന്ന് അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു. യൂബി ഗ്രൂപ്പിന്റെ കഴിഞ്ഞ ജനുവരിയിലെ ആകെ ആസ്തി 13,400 കോടി രൂപയായിരുന്നു. എന്നാല്‍ പിന്നീട് അത് 12,400 കോടിയായി കുറഞ്ഞു.