മുറാദാബാദ്: ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ കഴിഞ്ഞ ഡിസംബര്‍ 17 നു നടന്ന മുറാദാബാദ് സ്വദേശി ജ്യോതിയുടെയും ബാംഗൂര്‍ സ്വദേശി ആശിഷിന്റെയും വിവാഹ ചടങ്ങിലാണ് സംഭവം.  മാട്രിമോണിയല്‍ സൈറ്റിലൂടെ കണ്ടെത്തി ഉറപ്പിച്ച വിവാഹം നടക്കുന്നതിനിടെയാണ് അസാധാരണമായ സംഭവങ്ങള്‍ കല്യാണ മണ്ഡലപത്തില്‍ അരങ്ങേറിയത്.

സാമ്പത്തിക ഭദ്രതയുള്ള ചുറ്റുപാടില്‍ നിന്നാണ് ഇരുവരും വരുന്നത്. ജ്യോതി എം.ടെക് സ്വര്‍ണ്ണ മെഡല്‍ ജേതാവും, എംഎന്‍സി കമ്പനിയില്‍ പ്രബേഷന്‍ എന്‍ജീനീയറുമാണ്. ആശിഷ് ആര്‍ക്കിടെക്റ്റ് ആണ്. മുറാദാബാദിലെ ദില്ലി റോഡിലുള്ള പാര്‍ക്ക് സ്‌ക്വയര്‍ ഹോട്ടലില്‍ വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അസാധാരണ സംഭവങ്ങളുടെ തുടക്കവും ഒടുക്കവും.
വിവാഹച്ചടങ്ങിലെ ആദ്യ ചടങ്ങായ മാലയിടില്‍ കഴിഞ്ഞശേഷം സാത്‌ഫേര( അഗ്‌നികുണ്ഡം ഏഴുതവണ പ്രദക്ഷിണം വയ്ക്കല്‍) ചടങ്ങിനായുള്ള ഇടവേളയില്‍ വധു തയാറാകുന്നതിനിടയിലാണ് മണ്ഡലപത്തില്‍ നിന്ന് ബഹളം ഉയരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ വധു കാണുന്നത് തന്റെ പിതാവു വരന്റെ പിതാവിന്റെ ആക്രമണത്തില്‍ താഴെ വീണു കിടക്കുന്നതാണ്.

ഇനി മുന്നോട്ടുള്ള ചടങ്ങുകള്‍ നടത്തണമെങ്കില്‍ 15 ലക്ഷവും, ഇന്നോവ കാറും നല്‍കണമെന്ന് വരന്റെ കുടുംബം വാശി ഉയര്‍ത്തിയതോടെയാണ് കല്യാണ മണ്ഡപത്തില്‍ പ്രശ്‌നങ്ങളുടെ തുടക്കം. സാവകാശം വേണമെന്നും ഇങ്ങനെ ചെയ്യരുതെന്നും വധുവിന്റെ പിതാവ് കേണപേക്ഷിച്ചെങ്കിലും വരന്റെ കുടുംബം ഇവരുടെ അപേക്ഷ ചെവിക്കൊള്ളാതെ പ്രശ്‌നം സങ്കീര്‍ണ്ണമാക്കുകയായിരുന്നു.
വിവാഹച്ചിലവുകള്‍ക്കും, ആഭരണങ്ങള്‍ക്കുമായി ഇപ്പോള്‍ തന്നെ 20 ലക്ഷത്തിനുമേലേ പണം ചിലവായെന്നും, വിവാഹം തീരുമാനിച്ചപ്പോള്‍ ഇല്ലാത്ത ഡിമാന്‍ഡ് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും വധു പറഞ്ഞുവെങ്കിലും ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയാറായില്ല.

ഇതോടെയാണ് വധു ആക്രോശിച്ച് വരനോടും, കുടുംബത്തോടും അവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ ശബ്ദം ഉയര്‍ത്തിയത്. വരന്‍ വധുവിന്റെ കഴുത്തില്‍ അണിയിച്ച പൂമല ഉള്‍പ്പെടെ ഊരിയെറിഞ്ഞാണ് വരനെയും സംഘത്തേയും ആട്ടിയിറക്കിയത്. ഇതോടെ വരനും സംഘവും സ്ഥലം വിടുകയായിരുന്നു.
തുടര്‍ന്ന് സ്ത്രീധന നിരോധന നിയമ പ്രകാരം വധു നല്‍കിയ പരാതിയില്‍ കേസെടുത്തു വരനേയും, മാതാപിതാക്കളെയും പോലീസ് അറസ്റ്റു ചെയ്തു.