16 വര്‍ഷത്തോളം ഷാരൂഖ് ഖാനോട് സംസാരിക്കാതിരുന്നതിനെ കുറിച്ച് നടന്‍ സണ്ണി ഡിയോള്‍. താരം നായകനായ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ ഷാരൂഖിന് കൂടുതല്‍ പ്രധാന്യം കൊടുത്തുവെന്ന ധാരണയാണ് പതിനാറ് വര്‍ഷത്തോളം സണ്ണി നടനോട് സംസാരിക്കാതിരിക്കാന്‍ കാരണമായത്. ഒരു അഭിമുഖത്തില്‍ സണ്ണി ഡിയോള്‍ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

ഷാരൂഖിന് ഏറെ ജനപ്രീതി നേടിക്കൊടുത്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു ഡര്‍. സണ്ണി ഡിയോള്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍. ചിത്രത്തില്‍ കമാന്‍ഡോ ഓഫീസറുടെ വേഷമാണ് സണ്ണി ഡിയോള്‍ അവതരിപ്പിച്ചത്. കമാന്‍ഡോ ഓഫീസറെ ഷാരൂഖിന്റെ കഥാപാത്രം വീഴ്ത്തുന്നതായിരുന്നു സണ്ണിയെ ചൊടിപ്പിച്ചത്.

ആ രംഗത്തെ കുറിച്ച് സംവിധായകന്‍ യഷ് ചോപ്രയുമായി തര്‍ക്കം നടന്നിരുന്നു. കമാന്‍ഡോ ഓഫീസറായ തന്നെ എങ്ങനെയാണ് ഒരു പയ്യന്‍ പരാജയപ്പെടുത്തുക. വിദഗ്ധനായ താന്‍ നോക്കി നില്‍ക്കെ എങ്ങനെ വീഴ്ത്താനാകും എന്നൊക്കെ സംവിധായകനോട് ചോദിച്ചിരുന്നു. എന്നാല്‍ ഈ പരാതികള്‍ അദ്ദേഹം കേട്ടില്ല. ദേഷ്യം വന്നതോടെ തന്റെ പാന്റ്സ് കൈ കൊണ്ട് വലിച്ച് കീറിയിരുന്നു.

ചിത്രം റിലീസ് ചെയ്ത് 16 വര്‍ഷത്തോളം സണ്ണി ഡിയോളും ഷാരൂഖ്് ഖാനും തമ്മില്‍ സംസാരിച്ചിരുന്നില്ല. എന്നാലിത് മനപ്പൂര്‍വം ആയിരുന്നില്ല എന്നാണ് സണ്ണി ഡിയോള്‍ പറയുന്നത്. താന്‍ മാറി നിന്നു, താന്‍ പൊതുവെ അധികം സോഷ്യലൈസ് ചെയ്യാറില്ല. അതിനാല്‍ തന്നെ സംസാരിക്കുന്നതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല എന്നായിരുന്നു സണ്ണി ഡിയോളിന്റെ വിശദീകരണം.