ഒളിവില്‍ കഴിയവെ അഭിഭാഷകയുമായുള്ള ബന്ധത്തില്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് രണ്ട് കുട്ടികളുടെ പിതാവായെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലിയന്‍ അസാഞ്ജുമായുള്ള രഹസ്യബന്ധം വെളിപ്പെടുത്തി അഭിഭാഷകയായ സ്റ്റെല്ല മോറിസ് തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.

അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് അസാഞ്ജിനെതിരെ അമേരിക്ക ചാരവൃത്തി കുറ്റം ആരോപിച്ച് കേസെടുത്തിരുന്നു. തുടര്‍ന്ന് 2012ല്‍ ഇദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി.

എംബസിയില്‍ ഒളിവില്‍ കഴിയവെ നിയമപരമായ വഴികള്‍ തേടുന്നതിനിടെയാണ് അസാഞ്ജും സ്റ്റെല്ലയും തമ്മില്‍ കണ്ടുമുട്ടിയതും പിന്നീട് അടുപ്പത്തിലായതും. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ 2016 ല്‍ ആദ്യത്തെ കുട്ടി പിറന്നു. രണ്ടുകുട്ടികളുടെയും ജനനം ഇദ്ദേഹം ലൈവ് വീഡിയോ വഴി കണ്ടിരുന്നു.

ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ വര്‍ഷമാണ് അസാഞ്ജിനെ പോലീസ് പിടികൂടിയത്. നിലവില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്ജ്. ചാരവൃത്തി ആരോപിച്ച് അസാഞ്ജിനെതിരെ അമേരിക്ക കേസെടുത്തിരുന്നു. ഇതില്‍ വിചാരണക്കായി അസാഞ്ജിനെ വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

അതിനിടെയാണ് തങ്ങളുടെ രഹസ്യബന്ധം പുറത്തുവിട്ട് സ്റ്റെല്ല പുറത്തുവിട്ടത്. ഇത്രയും കാലം രഹസ്യമാക്കി വെച്ചിരുന്ന ബന്ധം സ്റ്റെല്ല മോറിസ് പുറത്തുവിട്ടതിന് പിന്നില്‍ അസാഞ്ജിന്റെ ജീവന്‍ അപകടത്തിലാണെന്ന ഭയത്താലാണെന്നാണ് വിവരങ്ങള്‍.

ലോകത്തെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ ജയിലില്‍ പടര്‍ന്നാല്‍ അസാഞ്ജിന്റെ ജീവന്‍ അപകടത്തിലാകുമെന്നാണ് സ്റ്റെല്ലാ മോറിസ് പറയുന്നത്. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ചില തടവുകാരെ ബ്രിട്ടീഷ് സര്‍ക്കാര്‍ താത്കാലികമായി മോചിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.

ഈ ആനുകൂല്യം അസാഞ്ജിന് നല്‍കണമെന്നാണ് സ്റ്റെല്ല ആവശ്യപ്പെടുന്നത്. വൈറസ് ബാധയേറ്റേക്കാമെന്ന സാധ്യത ചൂണ്ടിക്കാട്ടി അസാഞ്ജ് ജാമ്യം നേടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടു. ഇതോടെയാണ് രഹസ്യബന്ധം വെളിപ്പെടുത്തി സ്റ്റെല്ല രംഗത്തെത്തിയത്. സ്റ്റെല്ലാ മോറിസും അസാഞ്ജും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വിവരങ്ങളും അതിനിടെ പുറത്തുവരുന്നു.