ന്യൂസ് ഡെസ്ക് മലയാളം യുകെ

ജനിതകമാറ്റം വന്ന വൈറസിൻെറ ഇന്ത്യൻ വകഭേദം യുകെയുടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതിനെ ബാധിക്കുമോ എന്ന ആശങ്ക ശക്തമായി. നിലവിൽ ജൂൺ -21ന് ലോക്ക്ഡൗൺ പിൻവലിക്കാനാണ് ഗവൺമെൻറ് പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ വേഗത്തിൽ പടർന്നു പിടിക്കുന്ന വൈറസിൻെറ ഇന്ത്യൻ വകഭേദം ബാധിച്ച കേസുകൾ യുകെയിൽ മൂന്നിരട്ടിയായാണ് ഒരാഴ്ചയ്ക്കുള്ളിൽ കുതിച്ചുയർന്നത്. രോഗവ്യാപനതോത് കൂടിയാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ നിന്ന് പിന്മാറാൻ സർക്കാരിന് ശാസ്ത്രജ്ഞരുടെ ഭാഗത്തുനിന്ന് നിർദ്ദേശം നൽകപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

അടുത്ത തിങ്കളാഴ്ച മുതൽ ഇംഗ്ലണ്ടിൽ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യുന്നതിൻെറ മൂന്നാംഘട്ടം നിലവിൽ വരും. ഈ അവസരത്തിൽ പുതിയ വകഭേദം മൂലം രോഗവ്യാപന തീവ്രത ഉയർന്നതിനെ തുടർന്ന് ഇന്ന് സേജ് ശാസ്ത്രജ്ഞരുടെ മീറ്റിംഗ് വിളിച്ചു ചേർത്തിട്ടുണ്ട്. പുതിയ വൈറസ് വകഭേദം ബി 1617.2 നെ കൂടുതൽ ഗുരുതരമെന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ വകഭേദത്തിൻെറ 1723 കേസുകളാണ് രാജ്യത്ത് കണ്ടെത്തിയത്. 202 കേസുകൾ മാത്രമായിരുന്നു ഈ വൈറസ് വകഭേദത്തിന്റേതായി രണ്ടാഴ്ച മുമ്പ് യുകെയിൽ ഉണ്ടായിരുന്നത്.