ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- മെയ്‌, ജൂൺ എന്നീ മാസങ്ങളിലായി ഏകദേശം രണ്ട് മില്യനോളം ഇന്ത്യൻ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായി അറിയിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ചട്ട ലംഘനനങ്ങൾക്കാണ് ഉപയോക്താക്കളെ ബ്ലോക്ക് ചെയ്തതെന്ന് വാട്സ്ആപ്പ് അധികൃതർ അറിയിച്ചു. മെസ്സേജുകൾ ഫോർവേഡ് ചെയ്യുവാനുള്ള പരിധി ലംഘിച്ചതിനാണ് 95 ശതമാനം യൂസർമാരെയും ബ്ലോക്ക്‌ ചെയ്തിരിക്കുന്നത്. പുതിയ ഐ ടി നിയമങ്ങൾ പ്രകാരം, ഇന്ത്യൻ ഗവൺമെന്റ് സമർപ്പിച്ച റിപ്പോർട്ടിലാണ് വാട്സ്ആപ്പ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. വാട്ട്സ്ആപ്പിന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഏകദേശം 400 മില്യൺ ആളുകളാണ് ഇന്ത്യയിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്.

അനാവശ്യമായ മെസ്സേജുകളും മറ്റും ഫോർവേഡ് ചെയ്യുന്നത് തടയുക എന്നതാണ് ഇത്തരം നിയമങ്ങൾ കൊണ്ട് മുഖ്യമായി ഉദ്ദേശിക്കുന്നത്. എല്ലാ മാസവും ലോകമെമ്പാടുമായി എട്ടു മില്യനോളം അക്കൗണ്ടുകളാണ് ഇത്തരത്തിൽ നിയമലംഘനങ്ങൾക്കായി ബ്ലോക്ക് ചെയ്യുന്നത്. വ്യാജ വാർത്തകളും മറ്റും തടയുക എന്നതും വാട്സാപ്പിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. എന്നാൽ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലാണ് ഇത്തരം ഐ ടി നിയമങ്ങൾ എന്ന ആരോപണവും രാജ്യത്ത് ഉയർന്നുവരുന്നുണ്ട്.