മൂക്കിന്റെ എല്ല് പൊട്ടിയതിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നഴ്‌സ് കോളേജ് അധ്യാപികയായ യുവതി മരിച്ചു. വിഴിഞ്ഞം സ്വദേശി വി ആർ രാഖി ശനിയാഴ്ചയാണ് മരിച്ചത്. രാഖിയുടെ വിയോഗത്തിന് പിന്നാലെ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്ത് വന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ ആരോഗ്യമന്ത്രിക്കും ഡിജിപിക്കും ഉൾപ്പടെ പരാതി നൽകി. ഇക്കഴിഞ്ഞ ജൂലൈ 19നാണ് തിരുവല്ലം ബൈപ്പാസിൽവെച്ച് രാഖിക്ക് അപകടത്തിൽ നിസാരമായി പരിക്കേറ്റത്. കാലിലെയും മൂക്കിലെയും ചെറിയൊരു പരിക്ക് ഒഴിച്ചാൽ മറ്റ് പ്രശ്‌നങ്ങൾ രാഖിക്ക് ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് മൂക്കിന് ശസ്ത്രക്രിയ നടത്തിയത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് രാഖിയുടെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യനില വഷളായതോടെ ആശുപത്രി അധികൃതർ ഇടപെട്ട് മറ്റൊരു ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. എന്നാൽ ശനിയാഴ്ച രാവിലെയോടെ രാഖി മരണത്തിന് കീഴടങ്ങുകയായിരുന്നു. അമിത രക്തസ്രാവമാണ് രാഖിയുടെ മരണത്തിന് ഇടയാക്കിയത്.