വന്ധ്യതാ ചികിത്സയ്ക്കായി 16കാരിയുടെ അണ്ഡം സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റ അമ്മയും രണ്ടാനച്ഛനും പിടിയില്‍. ഇന്ദ്രാണി(33), സെയ്ദ് അലി (40) എന്നിവരാണ് തമിഴ്‌നാട്ടിലെ ഈറോഡില്‍ അറസ്റ്റിലായത്. ഇവരുടെ സഹായി മാലതിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സേലത്തെ ബന്ധുവിന്റെ വീട്ടിലേക്ക് കുട്ടി രക്ഷപെട്ട് എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നാല് വര്‍ഷത്തിനിടെ 8 തവണ അണ്ഡം വിറ്റതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഈറോഡ്, സേലം,പെരുന്തുറ,ഹൊസൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ വന്ധ്യതാ ചികിത്സയ്ക്കായാണ് കുട്ടിയുടെ അണ്ഡം വിറ്റിരുന്നത്. ഒരു അണ്ഡത്തിന് 20000 രൂപ വരെ ലഭിക്കുന്നതായാണ് വിവരം. ഇതില്‍ 5000 രൂപ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കണം. ഇത്തരത്തില്‍ വന്‍ സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.

ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് പെണ്‍കുട്ടി. പ്രായപൂര്‍ത്തിയായപ്പോള്‍ മുതല്‍ അണ്ഡം വില്‍ക്കുന്നതിന് കുട്ടിയെ ഇവരും സെയ്ദും നിര്‍ബന്ധിക്കുമായിരുന്നു. ഇക്കാര്യം പറഞ്ഞ് സെയ്ദ് പലപ്പോഴായി ഉപദ്രവിച്ചിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.