ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : കീവിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങുന്നതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. പ്രായപൂര്‍ത്തിയാവാത്ത യുക്രൈനിയന്‍ പെണ്‍കുട്ടികളെ റഷ്യന്‍ പട്ടാളം ബലാത്സഗം ചെയ്തുവെന്ന ആരോപണവുമായി യുക്രൈൻ എംപി ലെസിയ വാസിലെങ്ക്. സ്ത്രീകളുടെ ശരീരത്തില്‍ അടയാളങ്ങള്‍ മുദ്രകുത്തിയെന്നും അവർ ആരോപിച്ചു.

പത്തുവയസ്സ് പോലുമില്ലാത്ത പെണ്‍കുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയുമാണെന്ന് വാസിലെങ്ക് ട്വീറ്റ് ചെയ്തു. നഗരങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്. സ്ത്രീകളുടെ ശരീരത്തില്‍ സ്വസ്തിക ചിഹ്നം മുദ്രകുത്തുകയും ചെയ്തു. റഷ്യന്‍ പട്ടാളക്കാരാണ് ഇത് ചെയ്തത്. അവരെ വളര്‍ത്തിയത് റഷ്യന്‍ അമ്മമാരാണ്. അധാര്‍മിക കുറ്റവാളികളുടെ രാജ്യമാണ് റഷ്യയെന്നും വാസിലെങ്ക് കുറിച്ചു. സാധാരണക്കാരുടെ മൃതദേഹങ്ങൾ തെരുവുകളിൽ കിടന്ന് അഴുകുന്നതുൾപ്പെടെയുള്ള ഭയാനകമായ ചിത്രങ്ങളാണ് ബുച്ച, ഇർപിൻ നഗരങ്ങളിൽ നിന്ന് പുറത്തുവരുന്നത്.

ക്രൂരതകള്‍ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും അവര്‍ പങ്കുവെച്ചു. കൈകള്‍ പുറകില്‍ നിന്ന് കെട്ടിയ നിലയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ശേഷം കൊലപ്പെടുത്തിയ യുക്രൈന്‍ പൗരന്മാരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ബുച്ചയിൽ നിന്ന് പുറത്തുവന്നിരുന്നു. ദേഷ്യവും വെറുപ്പും ഭയവും കൊണ്ട് തന്റെ മനസ്സ് മരവിച്ചുപോയെന്ന് പീഡനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലെസിയ വാസിലെങ്ക് ട്വീറ്റ് ചെയ്തു.