പത്തുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നുപേരെ യെമനിൽ പൊതുനിരത്തിൽ വച്ച് വെടിവച്ചു കൊന്ന് പരസ്യമായി കെട്ടിത്തൂക്കി. ജനകൂട്ടത്തിന് നടുവിൽ പ്രതികളെ മുട്ടുകാലില്‍ ഇരുത്തി അധികൃതർ വെടിവച്ച് കൊല്ലുകയായിരുന്നു. പിന്നീട് പ്രതികളുടെ മൃതദേഹങ്ങൾ സനയിലെ ആള്‍ത്തിരക്കുളള സ്ക്വയറില്‍ ക്രെയിനില്‍ കെട്ടിത്തൂക്കി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

പത്തുവയസ് മാത്രമുള്ള ആൺകുട്ടിയെയാണ് പ്രതികൾ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ടു പോയി ബന്ധിച്ച് ഒരു സ്കൂളില്‍ വച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. പിന്നീട് മൃതദേഹം ആള്‍താമസമില്ലാത്ത കെട്ടിടത്തിൽ ഒളിപ്പിച്ചു.
പ്രതികളില്‍ രണ്ട് പേര്‍ക്ക് 19 വയസ് മാത്രമാണ് പ്രായം. മൂന്നാമന് 27 വയസ് പ്രായമുണ്ട്. ബലാത്സംഗം, കൊലപാതകം ഉൾ‌പ്പെടെ ഒട്ടേറെ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാറുണ്ട്. ഫയറിങ് സ്ക്വാഡ് ഉപയോഗിച്ചാണ് ഇൗ വധശിക്ഷ നടപ്പാക്കിയത്.