ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടൺ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നൽകുവാൻ ശ്രമിക്കുന്നവർക്ക് 10000 പൗണ്ട് പിഴ ഈടാക്കാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇതോടൊപ്പംതന്നെ കോവിഡ് വിവരങ്ങൾ തെറ്റായി നൽകുന്നവർക്കെതിരെയും കർശന നടപടി ഉണ്ടാകും. ഇത്തരത്തിൽ ആദ്യത്തെ പ്രാവശ്യം കണ്ടു പിടിക്കുന്നവർക്ക് ആയിരം പൗണ്ട് ഫൈനും, പിന്നീട് 2000, 3000 എന്ന രീതിയിലുള്ള വർധനയാണ് ഉള്ളത്. നാലാമത്തെ പ്രാവശ്യം കണ്ടു പിടിച്ചാൽ 10000 പൗണ്ട് പിഴ ഈടാക്കും എന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്. ഇതോടൊപ്പംതന്നെ ഒമിക്രോൺ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ കർശനമായും സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന നിയമത്തിനും മാറ്റം ഉണ്ടാവുകയാണ്.


ജനങ്ങൾ എല്ലാവരും തന്നെ കർശനമായും മാസ്കുകൾ ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിഷ്കർഷിക്കുന്നുണ്ട്. ഇപ്പോൾ പലയിടത്തും പ്രവേശന കവാടങ്ങളിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റോ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ആവശ്യപ്പെടുന്നതിനാൽ, ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും, അതിനാണ് പുതിയ നിയമങ്ങൾ എന്നും ഗവൺമെന്റ് അധികൃതർ വ്യക്തമാക്കി.