ഭര്‍ത്താവിനെയും മൂന്നു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭർത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവായ 52കാരനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിലായി. ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽനിന്നാണ് 26കാരിയായ യുവതി അറസ്റ്റിലായത്. യുവതിയെ കാണാതായതിനെ തുടർന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 52കാരനൊപ്പം യുവതിയെ ഗുരുവായൂരിൽനിന്ന് കണ്ടെത്തുന്നത്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

പന്തളം സ്വദേശിയാണ് യുവതി. ഒപ്പം പോയ 52കാരൻ ചങ്ങനാശേരി സ്വദേശിയും. ഭർത്താവിന്‍റെ പരാതിയിൽ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. 52കാരന്റെ വീട്ടുകാരും ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഭർത്താവിനൊപ്പം ഉറ്റസുഹൃത്തിന്‍റെ വീട്ടിൽ യുവതി ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാ വിശേഷ അവസരങ്ങളിലും അവർ ഭർത്താവിനൊപ്പം സുഹൃത്തിന്‍റെ വീട്ടിൽ എത്തിയിരുന്നു. ഇതിനിടെയാണ്, ഭർത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവുമായി യുവതി അടുക്കുന്നത്. ഈ അടുപ്പം പിന്നീട് ഫോൺ വിളികളിലേക്ക് മാറുകയും അത് പ്രണയത്തിലെത്തുകയുമായിരുന്നു.

ഭർത്താവ് ജോലിക്കു പോയി കഴിഞ്ഞാൽ യുവതി മണിക്കൂറുകളോളം കാമുകനുമൊത്ത് ഫോണിൽ സംസാരിക്കാറുണ്ട്. അതിനിടെ ഇരുവരുടെയും പ്രണയബന്ധം ഇരു വീട്ടുകാരും അറിഞ്ഞതോടെ വീട്ടിൽ വലിയ പ്രശ്നങ്ങളായി. യുവതിയും ഭർത്താവും തമ്മിൽ ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നു. 52കാരന്‍റെ വീട്ടിലും ഈ പ്രശ്നം കുടുംബകലത്തിന് ഇടയാക്കിയിരുന്നു.

അങ്ങനെയിരിക്കെയാണ് ഇരുവരും ചേർന്ന് ഒളിച്ചോടാൻ പദ്ധതിയിട്ടത്. മൂന്നു ദിവസം മുമ്പാണ് ഇരുവരും ഒരുമിച്ച് നാടുവിട്ടത്. ഗുരുവായൂരിൽ എത്തി, അവിടെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. അതിനിടെ ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇരു വീട്ടുകാരും പൊലീസിൽ പരാതി നൽകി.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയും കാമുകനും ഗുരുവായൂരിൽ ഉണ്ടെന്ന് വ്യക്തമായത്. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചു പോയ യുവതിക്കെതിരെ ബാലാവകാശ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവർക്കെതിരെയും വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

അടുത്തിടെയായി സംസ്ഥാനത്ത് ഇത്തരത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ട സംഭവങ്ങൾ കൂടുലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.