പിറന്നാൾ ദിനത്തിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് സ്വദേശി ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. കൃഷ്ണപ്രഭയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

മൂന്ന് വർഷം മുൻപാണ് കൃഷ്ണപ്രഭയും ശിവരാജ് ഉം തമ്മിലുള്ള വിവാഹം നടന്നത്. ഒന്നിച്ച് പഠിക്കുകയായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് പോലീസ് സ്റ്റേഷനിൽ വെച്ച് കൃഷ്ണരാജിനൊപ്പം പോകുവാൻ കൃഷ്ണപ്രഭ തീരുമാനിക്കുകയായിരുന്നു. കൃഷ്ണരാജുമായുമുള്ള വിവാഹത്തിന് ശേഷം മകൾ വീട്ടിലേക്ക് വന്നിട്ടില്ലെന്നും കൃഷ്ണപ്രഭയുടെ മാതാപിതാക്കൾ പറയുന്നു.

മരിക്കുന്നതിന് മുൻപ് മകൾ ‘അമ്മ രാധയെ ഫോണിൽ വിളിച്ചതായും പ്രശ്നങ്ങൾ ഉണ്ടെന്നും എത്രയും പെട്ടെന്ന് വരണമെന്നും ആവിശ്യപെട്ടതായും ‘അമ്മ പറയുന്നു. എന്നാൽ വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും എറണാകുളത്ത് ജോലിയുടെ ആവിശ്യത്തിന് പോയ കൃഷ്ണപ്രഭ രാത്രി വൈകിയാണ് തിരിച്ചെത്തിയതെന്നും പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കൃഷ്ണരാജിന്റെ ‘അമ്മ പറയുന്നു.

ബാംഗ്ലൂരിലുള്ള സഹോദരൻ എത്തിയതിന് ശേഷം മാത്രമേ പോസ്റ്റുമാർട്ടം നടപടികൾ ആരംഭിക്കാവു എന്ന് കൃഷ്ണപ്രഭയുടെ കുടുംബം ആവശ്യപ്പെട്ടു. അതിനാൽ മൃദദേഹം പട്ടാമ്പി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.