ചെന്നൈ: പ്രശസ്ത സിനിമാ താരം അമലാ പോളിനോട് അശ്ലീലം പറഞ്ഞ വ്യവസായിയെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ നൃത്ത പരിശീലന സ്റ്റുഡിയോയില്‍ വെച്ച് തന്നെ അപമാനിച്ചുവെന്ന നടിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. കൊട്ടിവാക്കം സ്വദേശിയും വ്യവസായിയുമായ അഴകേശനെയാണ് മാമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

ചെന്നെ ടി നഗറിലുള്ള ഡാന്‍സ് സ്റ്റുഡിയോയില്‍ നൃത്തപരിശീലനം നടത്തുകയായിരുന്ന തന്നെ അപമാനിക്കുന്ന തരത്തില്‍ അഴകേശന്‍ ഇടപെടുകയും അശ്ലീലം പറയുകയും ചെയ്തുവെന്നാണ് നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഴകേശനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മലേഷ്യയില്‍ വെച്ച് നടക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് ഭാഗമായിട്ടാണ് ടി നഗറിലെ ഡാന്‍സ് സ്റ്റുഡിയോയില്‍ അമലാ പോള്‍ എത്തിയത്.

മലേഷ്യയിലെ പരിപാടിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി അഴകേശന് ധാരണയുണ്ടെന്നും അതുകൊണ്ട് ഇയാളില്‍ നിന്നും സുരക്ഷാപ്രശ്‌നം നേരിടേണ്ടി വരുമെന്ന ഭയംകൊണ്ടാണ് പോലീസിനെ സമീപിച്ചതെന്ന് അമല പ്രതികരിച്ചു.