തിരുവനന്തപുരം: ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് പൊലീസ് സംശയിക്കുന്നയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശിയായ ഷിജു(27)വാണ് കൊല്ലത്തെ ഒരു ലോഡ്ജില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരു കൈകളിലെയും ഞരമ്പുകള്‍ മുറിച്ചും പാരസെറ്റമോള്‍ ഗുളികകള്‍ അമിതമായി കഴിച്ചുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര അവസ്ഥയിലുള്ള ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല.
ഇയാളുടെ മുറിയില്‍ നിന്നും പൊലീസ് ഒരു ഡയറി കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് മറ്റു പലരുമായും പ്രണയമുണ്ടായിരുന്നതായും ഇതു സഹിക്കാനാവാതെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ ഡയറിയില്‍ എഴുതിയിട്ടുള്ളതായി സൂചനയുണ്ട്.

unnamed (2)

കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്കു പുറകിലെ റോഡിലാണ് യുവതിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തുമണിയോടെയാണു കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്താനുപയോഗിച്ച വെട്ടുകത്തി അടുത്തുള്ള പുരയിടത്തില്‍നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. വെഞ്ഞാറമൂടില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൂര്യ എസ്. നായര്‍ (26) എന്ന യുവതിയാണു കൊല്ലപ്പെട്ടത്. പാലക്കോണം സ്വദേശിയാണ് സൂര്യ.

ആദ്യം രാജേഷ് എന്നു പേരുള്ള യുവാവാണ് പെണ്‍കുട്ടിയുടെ കാമുകനെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കൊല നടന്നതിനു സമീപത്തു നിന്നും കണ്ടെടുത്ത ബൈക്ക് ഈ യുവാവിന്റേതായിരുന്നു. മാത്രമല്ല പെണ്‍കുട്ടിയും കാമുകനും ബൈക്കില്‍ വരുന്നത് കണ്ടെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.