അദ്ധ്യായം – 27
കേരളത്തിലേക്ക് ഞങ്ങളുടെ ആദ്യയാത്ര

ഞങ്ങള്‍ ലുധിയാന റയില്‍വേ സ്‌റ്റേഷനില്‍ നിന്ന്, കേരളത്തിലേക്ക് തിരിച്ചു. പ്രിയതമയുടെ മുഖം നവോന്മേഷത്താല്‍ മുഖരിതമാണ്. മാതാപിതാക്കളെ കാണാനുളള ഉത്കടമായ ആഗ്രഹം അവളുടെ വാക്കുകളിലും നിഴലിച്ചിരുന്നു. അതിനെ അത്യധികം നിര്‍മലമായി ഞാനും കണ്ടു. അപ്പോഴൊന്നും എന്റെ ഹൃദയവ്യഥ ഞാന്‍ വെളിപ്പെടുത്തിയില്ല. 1973ല്‍ നാടുവിട്ട ഞാന്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടിലേക്ക് പോകുന്നത്. എന്റെ ജ്യേഷ്ഠന്മാര്‍ ഓണത്തിനും ക്രിസ്മസ്സിനും എല്ലാ വര്‍ഷവും നാട്ടില്‍ വന്നുപോകുന്നത് എന്റെ ഓര്‍മ്മകളില്‍ നിറയും. ചെറുപ്പത്തില്‍ അതൊക്കെ മനസ്സിനെ ആകര്‍ഷിക്കുന്ന കാര്യങ്ങളായിരുന്നു. അനാഥനും അവഗണിക്കപ്പെട്ടവനുമായ ഞാന്‍ ആരെ കാണാനാണ് പോകുന്നത്. ഒരിക്കലും എന്റെ മാതാപിതാക്കള്‍ എന്നോട് പറഞ്ഞിട്ടില്ല, ഒന്നു വന്നൂടെയെന്ന്. എത്ര വര്‍ഷങ്ങളായി നിന്നേ ഒന്നു കണ്ടിട്ട്. നിനക്കെന്താ ഞങ്ങളോട് പിണക്കമാണോ എന്ന്. എത്രമാത്രം ദുഖം എന്റെ ഹൃദയത്തില്‍ അലയടിക്കുമ്പോഴും എന്റെ മനസ്സില്‍ എന്റെ ജന്മനാട് കടന്നുവരും.
ജന്മനാടിന്റെ കാന്തി മറ്റെന്തിനേക്കാളും മനോഹരമാണ്. ചാരുംമൂട് പലവിധ ഫലവൃക്ഷങ്ങളാല്‍ അനുഗ്രഹീതമാണ്. എന്റെ വിശപ്പടക്കിയ ചക്ക നിറഞ്ഞ പ്ലാവുകള്‍, കശുമാവുകള്‍, വിവിധതരത്തിലുളള മാവുകള്‍, കരിമ്പിന്‍ പാടങ്ങള്‍, കുളങ്ങള്‍, വയലുകള്‍, കാറ്റിലാലോലമിട്ടാടുന്ന തെങ്ങോലകള്‍, വാഴക്കൂട്ടങ്ങള്‍, വര്‍ണ്ണവൈവിധ്യമാര്‍ന്ന, സുഗന്ധം പേറുന്ന പൂക്കള്‍, കുത്തിയോലിച്ചു തകര്‍ത്ത് പെയ്യുന്ന മഴയും കാറ്റും, കടലോരങ്ങള്‍. കാടുകള്‍, വിവിധ മതവിശ്വാസങ്ങളില്‍ ജീവിക്കുന്നവരുടെ സൗഹൃദം ഇതെല്ലാം എന്റെ ജന്മനാടിനെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നു. അവിടേക്ക് യാത്രചെയ്യുമ്പോള്‍ എന്റെ മനസ്സ് എന്താണ് കാറും കോളും കൊണ്ടു നിറയുന്നത്. ഭൂതകാലത്തില്‍ മുങ്ങിക്കിടക്കുന്നതൊക്കെ വര്‍ത്തമാന കാലത്ത് പൊങ്ങി-പൊങ്ങി വരിക മനസ്സിന്റെ നിസഹായാവസ്ഥയാണ്. അത് ആത്മനൊമ്പരങ്ങളുടെ കഥയായി ഇതള്‍ വിരിയും.

അതല്ലെങ്കില്‍ തീവ്രമായി ന്യായീകരിക്കാന്‍ കഴിയാത്ത നിലപാടിലേക്ക് തിരിയും. ഇങ്ങനെയുളളവര്‍ക്ക് നന്മയുടെ മുഖം നഷ്ടപ്പെടും. എല്ലാം മറക്കണം പൊറുക്കണം എന്നൊക്കെ പറയുമ്പോഴും സത്യം ഉള്ളിന്റെ ഉള്ളില്‍ അന്തര്‍ലീനമായി കിടക്കും. തണുപ്പില്‍ അമര്‍ന്നുപോയ വടക്കേ ഇന്ത്യയില്‍ നിന്ന് തെക്കേ ഇന്ത്യയിലേക്ക് വരുമ്പോള്‍ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. നീണ്ട മണിക്കൂറുകള്‍ നിശബ്ദനായി മിന്നി മാറുന്ന ട്രെയിന്‍ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കെ എന്റെ മുഖത്തു നിന്ന് ഓമന എന്തോ വായിച്ചെടുത്തു. ആ യാത്ര അവളെ സംബന്ധിച്ചിടത്തോളം വളരെ ആവേശകരമെങ്കില്‍ എന്റെ മുഖത്ത് നിരാശ കണ്ട് ചോദിച്ചു. എന്താണ് ഒരു മൗനം. എന്റെ മനസ്സപ്പോള്‍ ഒരു കുറ്റവാളിയുടേതാണ്. ഞാന്‍ എന്തോക്കെ കുറ്റങ്ങള്‍ ചെയ്തു എന്നതിന്റെ തെളിവ് ശേഖരണമാണ് അവള്‍ നടത്തുന്നത്. അവളുടെ ഹൃദയത്തില്‍ സന്തോഷം നിറഞ്ഞു നില്‍ക്കമ്പോള്‍ ഞാനതിനെ തല്ലിക്കെടുത്താന്‍ പാടില്ല. സത്യം തുറന്നു പറഞ്ഞു. എന്റെ കണ്ണുകളിലെ മങ്ങിയ പ്രകാശം മാറ്റിയെടുക്കാന്‍ അവള്‍ ശ്രമിച്ചു.
ചെറുപ്പത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതാനുഭവങ്ങള്‍ പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ചയെ നന്നായി ബാധിക്കും. വളരും തോറും ആ ഉത്കണ്ഠ അവരില്‍ വളര്‍ന്നു കൊണ്ടിരിക്കും. മാതാപിതാക്കള്‍ക്ക് അറിവില്ലാത്തവരെങ്കില്‍ അവരെ ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണ്. കുട്ടികളുടെ ബാല്യകാലം അവര്‍ക്ക് പന്തു കളിച്ചു രസിക്കാനുളളതാണ്. അല്ലാതെ മാതാപിതാക്കള്‍ക്ക് പന്തു തട്ടി കളിക്കാനുളളതല്ല. കുട്ടികള്‍ തെറ്റു ചെയ്യുമ്പോള്‍ അവരെ ഭയപ്പെടുത്തും വിധം സംസാരിക്കരുത്. അതവരില്‍ അമ്പരപ്പാണുണ്ടാക്കുക. മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളെ സുരക്ഷിതരായി വളര്‍ത്താനാണ് ശ്രമിക്കേണ്ടത്. ഓമന പറഞ്ഞത് സത്യമെന്ന് എനിക്കും തോന്നി. ചെറുപ്പത്തിലെ ചില അനുഭവങ്ങള്‍ ഞാനും മനസ്സില്‍ വച്ച് പൂജ നടത്തുകയല്ലേ.
തെക്കോട്ടുളള ട്രയിനുകളെല്ലാം പ്രധാനമായും നിറുത്തിയിരുന്നത് എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളിലാണ്. ഞങ്ങള്‍ക്ക് അടുത്തുളള സ്റ്റേഷനുകള്‍ മാവേലിക്കരയും, കായംകുളവുമാണ്. ചെങ്ങന്നൂരില്‍ നിന്ന് ഒരു ടാക്‌സിയിലാണ് ചാരുംമൂട്ടിലെ വീട്ടിലെത്തിയത്. അമ്മ മരുമകളെ ആലിംഗനം ചെയ്ത് നെറുകയില്‍ ചുംബിച്ചു സ്വീകരിച്ചു. അത് നയനാനന്ദകരമായ കാഴ്ച്ചയായിരുന്നു. അമ്മയുടെയുളളില്‍ സന്തോഷം നിറഞ്ഞുതുളുമ്പുന്നുണ്ടെങ്കിലും നഷ്ടപ്പെട്ടു പോയ ഒരു മകന്‍ തിരിച്ചു വന്നതിന്റെ പരിഭ്രമം ആ മുഖത്തുണ്ടായിരുന്നു. അമ്മയുടെ കത്തിന് മറുപടി കൊടുത്തിരുന്നതും ഈ മകനെയോര്‍ത്ത് ആരും സങ്കടപ്പെടേണ്ടതില്ല എന്നാണ്. എന്നാലും അമ്മ എന്നെയോര്‍ത്ത് വിഷണ്ണയായി കഴിയുമെന്ന് എനിക്കറിയാമായിരുന്നു. അമ്മ മരുമകളെ കൂട്ടി അകത്തേക്കു പോയി. ഞാന്‍ പെട്ടികള്‍ എടുത്തി ഒരു മുറിയില്‍ വച്ചു. ആ സമയം അച്ഛന്‍ ജോലിക്കാര്‍ക്കൊപ്പം പറമ്പിലായിരുന്നു.

അനുജന്റെ ഭാര്യ പൊന്നമ്മ ഞങ്ങള്‍ക്കു ചായയും ഭക്ഷണവും തന്നു. അച്ഛന്റെ വരവിനായി ഞാന്‍ കാത്തിരുന്നു. അമ്മയും മരുമകളുമായി അടുക്കളയുടെ അടുത്തുളള വരാന്തയിലിരുന്ന് കുശലങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഞാന്‍ പുറത്തിറങ്ങി വീടിന്റെ പല ഭാഗത്തേക്കും നോക്കി. അങ്ങകലെ ഞാന്‍ വെളളം കോരി നനച്ച രണ്ടു തെങ്ങിന്‍ തൈകള്‍ വളര്‍ന്നിരിക്കുന്നു. വീടിനു ചുറ്റും വളര്‍ന്നു നില്‍ക്കുന്ന മരങ്ങളിന്‍ അണ്ണാറക്കണ്ണന്മാരും വിവിധ നിറത്തിലും രൂപത്തിലുമുളള കിളികളും കാക്കകളും ശബ്ദമുണ്ടാക്കുന്നുണ്ട്. പ്രകൃതി രമണീയതയില്‍ മുഴുകി നില്‍ക്കുമ്പോഴാണ് ഓമനയടെ വിളി കാതില്‍ പതിച്ചത്. യാത്രാക്ഷീണമുണ്ട്, രണ്ടു ദിവസമായി കുളിച്ചിട്ട്, എവിടെ കുളിമുറി. ഞങ്ങള്‍ തുണി മാറി കിണറ്റിന്‍ കരയിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, എങ്ങനെയുണ്ട് അമ്മായിയമ്മ, നിന്നെ ഇഷ്ടപ്പെട്ടോ. പ്രകാശം പരന്നിരിക്കുന്ന ആ മുഖത്തേക്ക് ഞാന്‍ നോക്കി.

മന്ദഹാസം പൊഴിച്ചു കൊണ്ടറിയിച്ചു, എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടപ്പെട്ടു, എന്നെയും അമ്മയ്ക്ക് ഇഷ്ടപ്പെട്ടു. അവളുടെ പ്രേമാര്‍ദ്രമായ മിഴികളില്‍ നോക്കിയിട്ട് ഞാന്‍ പറഞ്ഞു. നീ പറഞ്ഞില്ലെങ്കിലും എന്റെ അമ്മ നല്ലതെന്ന് എനിക്കറിയാം, അല്ലെങ്കിലും നീ എന്നെ വളച്ചതുപോലെ എന്റമ്മയേയും വളച്ചെടുക്കുമെന്ന് എനിക്കറിയില്ലേ. അവള്‍ കളിയാക്കി പറഞ്ഞു. പിന്നെ പിന്നെ വളയ്ക്കാന്‍ പറ്റുന്ന ഒരു സാധനം. ഞാന്‍ കിണറ്റില്‍ നിന്നു വെള്ളം കോരിയെടുത്തു കുളിക്കാന്‍ കൊടുത്തിട്ട് മാടനാപൊയ്കയിലേക്ക് ആകാംക്ഷയോടെ നോക്കി. മുമ്പ് കണ്ട വന്‍ മരങ്ങള്‍ അവിടെ കാണുന്നില്ല. കിണറിന്റെ അടുത്തുളള മാവില്‍ ഏതാനും മാങ്ങ വിളഞ്ഞും പഴുത്തും കിടക്കുന്നു. അതില്‍ കയറിയപ്പോള്‍ ഒരു കിളി പറന്നു പോയി. രണ്ടെണ്ണം പറിച്ചെടുത്തു. താഴെയിറങ്ങി.
ചെറുപ്പത്തില്‍ ഇതില്‍ നിന്ന് ധാരാളം മാമ്പഴം കഴിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ പല കമ്പുകളും ഒടിഞ്ഞു പോയിരിക്കുന്നു. മാങ്ങയുടേയും ചക്കയുടേയും സമയം കഴിഞ്ഞുകൊണ്ടിരിക്കുന്നു. ധാരാളം ഫലവൃക്ഷങ്ങള്‍ സുലഭമായി ചെറുപ്പത്തില്‍ കണ്ടിരുന്നു. ഇപ്പോള്‍ പലതും കാണുന്നില്ല. ദൂരെ നിന്ന് അച്ഛന്‍ വീട്ടിലേക്ക് നടന്നു ചെല്ലുന്നതു ഞാന്‍ കണ്ടു. അച്ഛന്റെ ജീവിതം കൃഷിക്കായി ഉഴിഞ്ഞുവച്ചതാണ്. നല്ല കര്‍ഷകര്‍ എന്നും മണ്ണിനായി സമര്‍പ്പണം ചെയ്തവരാണ്. മണ്ണിനെക്കുറിച്ച് അറിവുളളവര്‍ക്കേ നല്ലൊരു കര്‍ഷകനാകാന്‍ കഴിയു. സത്യത്തില്‍ ഈ കര്‍ഷകരല്ലേ ഒരു രാജ്യത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. പൂത്തുലഞ്ഞു കിടക്കുന്ന നെല്പാടങ്ങള്‍ എന്റെ മനസ്സിലേക്ക് കടന്നു വന്നു. ദൈവത്തിന്റെ സ്പര്‍ശനമറിയുന്നവര്‍ ആത്മാവില്‍ ആരാധിക്കുന്നതു പോലെ മണ്ണിനെ ആരാധിക്കുന്നവരാണ് കര്‍ഷകര്‍. അവര്‍ മണ്ണിന്റെ ജീവാത്മാവിനെയാണ് ആരാധിക്കുന്നതെന്ന് എനിക്കു തോന്നി. വീട്ടിലേക്ക് കണ്ണും നട്ടിരുന്ന എന്റെ അടുക്കലേക്ക് ഓമന കുളികഴിഞ്ഞു വന്നു. അവള്‍ക്ക് ഇഷ്ടപ്പെട്ട പഴുത്ത മാങ്ങ കൊടുത്തിട്ട് ഞാന്‍ കുളിക്കാന്‍ പോയി.

കുളികഴിഞ്ഞെത്തിയ ഞങ്ങളെ എതിരേറ്റത് തൊഴുത്തിലെ പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്ന അച്ഛനാണ്. ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് സ്‌നേഹപൂര്‍വ്വം ഞങ്ങളോടു സംസാരിച്ചു. ആദ്യം ഞാന്‍ കരുതിയത് വെറുപ്പു കാണിക്കുമോ എന്നായിരുന്നു. ധിക്കാരിയായ മകന്‍ ഒരു പെണ്ണിനേയും കൊണ്ട് വീട്ടില്‍ കയറി വന്നാല്‍ മധുരമുളള പുഞ്ചിരിക്കു പകരം ആട്ടിപ്പുറത്താക്കാന്‍ എന്റെ അച്ഛന്‍ മടിക്കയില്ല. ഭാഗ്യത്തിന് കൂടുതല്‍ ചോദ്യം ചെയ്യലൊന്നുമുണ്ടായില്ല. മണ്ണിനെ പ്രണയിക്കുന്ന അച്ഛന് മകന്‍ ഒരു പെണ്ണിനെ പ്രണയിച്ച് വിവാഹം ചെയ്തത് ഒരു മഹാപാതകമായി തോന്നിക്കാണില്ല. അതൊക്കെ വിശദീകരിച്ച് അമ്മയുടെ പേരില്‍ കത്തയച്ചിട്ടുളളതാണ്. എന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവും അച്ഛന്‍ നടത്തിയില്ല. അച്ഛന്റെ കണ്ണുകളില്‍ നിഴലിച്ച ഭാവം ഞാന്‍ മനസ്സിലാക്കി. എന്റെ അനുമതിയില്ലാതെ നടത്തിയ വിവാഹത്തെപ്പറ്റി ഞാനെന്തു പറയാനാണ്. പണ്ടും ഞാനവന്റെ കാര്യം ശ്രദ്ധിച്ചിരുന്നില്ല ഇപ്പോഴും അതിന് വലിയ മാറ്റമൊന്നുമില്ല.

പുതുപ്പെണ്ണിനെപ്പറ്റി കൂടുതലറിയാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. അത്താഴം കഴിഞ്ഞ് ഞങ്ങളുടെ സംസാരം തുടര്‍ന്നു. എല്ലാം അവര്‍ ക്ഷമയോടെ കേട്ടിരുന്നു. ഞങ്ങളുടെ ബന്ധം അവരിലും സംപ്തൃപ്തിയാണുണ്ടാക്കിയതെന്ന് ഞാന്‍ മനസ്സിലാക്കി. വാഗ്ദാനം നല്‍കി മനസ്സിനിണങ്ങിയ ഒരു പെണ്ണിനെ വിവാഹം കഴിച്ചതില്‍ ഞങ്ങള്‍ സംതൃപ്തരാണെന്ന് അച്ഛന്‍ പറയുമെന്ന് കരുതിയെങ്കിലും ഒന്നും പറഞ്ഞില്ല. കുറഞ്ഞപക്ഷം മറ്റ് തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കാത്തത് നന്നായി. അവസാനമായി അച്ഛന്‍ പറഞ്ഞത് ആദ്യം കേട്ടപ്പോള്‍ അവിശ്വസനീയമായി തോന്നി. ഇവളെ കണ്ടപ്പോള്‍ സന്തോഷം തോന്നുന്നു. ഓമനയുടെ മുഖത്ത് ഒരു പ്രഭ കണ്ടു. അമ്മയുടെ അഭിപ്രായം മറ്റൊന്നായിരുന്നു, നീ ഇവന്റെ കൂടെ എങ്ങനെ കഴിയുന്നു, തലവേദന തരുന്നുണ്ടോ. എന്റെ മുഖം മ്ലാനമാകുന്നത് കണ്ടവള്‍ പുഞ്ചിരിച്ചു.
വഴക്കാളിയാണെങ്കിലും അമ്മ പറഞ്ഞത് ശരിയല്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ ഓമന ഒരു ശ്രമം നടത്തി. ഇതുവരെ കുഴപ്പമൊന്നുമില്ല. അവള്‍ അങ്ങനെയല്ലേ പറയൂ എന്നായിരുന്നു അച്ഛന്റെ മുഖഭാവം. വീട്ടിലെ നായ വീടിന്റെ വടക്ക് ഭാഗത്തുനിന്നു കുരയ്ക്കുന്നതു കേട്ടു. ഓമനയുടെ ഉറക്കക്ഷീണം കണ്ടിട്ട് അമ്മ പറഞ്ഞു, നിങ്ങള്‍ പോയി കിടക്ക്. അവള്‍ എഴുന്നേറ്റ് അടുക്കളയിലുളള പൊന്നമ്മയുടെ അടുത്തേക്കു പോയി. അമ്മ അച്ഛന്റെ അടുത്തിരുന്ന് മുറുക്കാന്‍ ചെല്ലത്തില്‍ നിന്ന് വെറ്റിലയെടുത്ത് ചുണ്ണാമ്പു പുരട്ടുന്നതു കണ്ട് ഞാനും ഉറക്കക്ഷീണത്താല്‍ കട്ടിലില്‍ അഭയം പ്രാപിച്ചു.

അച്ഛന്‍ ബീഡിവലിക്ക് മുമ്പിലെങ്കില്‍ അമ്മ മുറുക്കുന്നതില്‍ മുന്‍ പന്തിയിലാണ്. ചെറുപ്പത്തില്‍ ചാരുംമൂട്ടിലെ ചെല്ലപ്പന്‍ പിളളയുടെ കടയില്‍ നിന്ന് വലിയ പുകയിലകള്‍ ഞാന്‍ വാങ്ങി വന്നിട്ടുണ്ട്. അമ്മയുടെ ചിട്ടിയില്‍ നീലകണ്ഠപ്പിളളയും അംഗമായിരുന്നു. വടക്കേ അറ്റത്തുളള അരകല്ലിനടുത്ത് ഒരു പടിയിലായിരുന്നു അന്ന് മുറുക്ക്. ഇപ്പോള്‍ അകത്ത് പ്രവേശിച്ചിരിക്കുന്നു. എന്നോടുളള സമീപനത്തില്‍ അച്ഛനൊരു പരിവര്‍ത്തനം വന്നിരിക്കുന്നതായി തോന്നി. അത്യധികം സ്‌നേഹത്തോടെയാണ് പെരുമാറ്റം. ഈ സ്‌നേഹമൊന്നനുഭവിക്കാന്‍ ചെറുപ്പത്തില്‍ ഞാനെത്രമാത്രം കൊതിച്ചിരുന്നു. നിന്ദാ പാത്രമായി വീട്ടില്‍ നിന്ന് നാടുകടത്തിയ അച്ഛന്റെ മനസ്സ് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. പ്രായം കൂടുന്തോറും വിവേകവും കൂടുമെന്നറിയാം അതായിരിക്കാം ഈ സ്‌നേഹ പ്രകടനം. മുറിക്കുളളിലേക്കു വന്ന ഓമനയെ മിഴികളുയര്‍ത്തി നോക്കി. അവളുടെ നോട്ടത്തില്‍ സന്തോഷവും സൗന്ദര്യവും നിറഞ്ഞു നിന്നു. മുറിയിലെ ലൈറ്റണച്ചു എന്റെയൊപ്പം കിടന്നു. പൂര്‍ണ്ണചന്ദ്രന്‍ ഞങ്ങളെപോലെ ഭൂമിയെ കെട്ടി പുണര്‍ന്നുകൊണ്ടിരുന്നു.

നാടും വീടും ഉണരൂ എന്ന ദൂതുമായി പൂവന്‍കോഴി നീട്ടി കൂവി. മണ്ണിലെ എല്ലാ ജീവികള്‍ക്കും ഒരു സംസ്‌കാരമുണ്ട്. പൂവന്‍ കോഴി ഉറങ്ങിക്കിടക്കുന്ന മനുഷ്യരെ വിളിച്ചുണര്‍ത്തുന്നു. സുഖനിദ്രയിലാണ്ടു പോയവരെല്ലാം എഴുന്നേറ്റു തുടങ്ങി. ഞങ്ങളും എഴുന്നേറ്റു. അതി രാവിലെ തന്നെ ഓമനയുടെ വീടായ പത്തനാപുരം ചാച്ചിപ്പുന്നയിലേക്ക് യാത്രതിരിക്കണം. കുളിര്‍കാറ്റില്‍ കിണറ്റിന്‍ കരയിലേക്കു നടന്നു. പ്രഭാത സൂര്യന്റെ തലോടലും കുളിരിളം കാറ്റും എനിക്ക് നല്‍കിയത് ചെറപ്പത്തിലെ കുളിര്‍മയാണ്.
മനുഷ്യരെപ്പോലെ പ്രകൃതിയും പുളകമണിയുന്നതും പുതിയ മുളകള്‍ പൊട്ടി മുളയ്ക്കുന്നതുമെല്ലാം ഉദയരശ്മികള്‍ പതിക്കുമ്പോഴാണ്. വെളളത്തിനു നല്ല തണുപ്പായിരുന്നു. കുളിയും കഴിഞ്ഞെത്തിയപ്പോള്‍ നല്ല ഉന്മേഷം തോന്നി. അച്ഛന്‍ വരിക്കോലി മുക്കില്‍ പണ്ട് കണ്ടതു പോലെ ചായ കുടിക്കാന്‍ പോയിരുന്നു. അമ്മ ഞങ്ങള്‍ക്ക് ചായ തന്നു. പ്രഭാത ഭക്ഷണം കഴിക്കാതെ തന്നെ വീട്ടില്‍ നിന്ന് ചാരുംമൂട്ടിലേക്ക് നടന്നു. കായംകുളം പുനല്ലൂര്‍ ബസ്സില്‍ കയറി അടൂര്‍ വഴി പത്തനാപുരത്തിറങ്ങി അടുത്തുളള ഒരു ചായക്കടയില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചിട്ട് ഒരു ജീപ്പില്‍ കയറി തീയാട്ടുകുന്നേല്‍ വീട്ടിലെത്തി.

എന്റെ വീട്ടിലേതുപോലെ തന്നെ സ്‌നേഹാദരങ്ങളും ചുംബനങ്ങളും മാതാപിതാക്കളുമായി ഓമന പങ്കിട്ടു. ആ ദിനം ഓമനയ്ക്ക് ഒരു ഉത്സവദിനം പോലെയായിരുന്നു. ലാളിച്ചു വളര്‍ത്തിയ മകള്‍ സര്‍വ്വരേയും മറന്ന് പ്രണയമെന്ന ആവേശത്തിനടിമപ്പെട്ട് ഭര്‍ത്താവിനെ കണ്ടെത്തിയാല്‍ അത് തെറ്റും ശരിയും തിരിച്ചറിയാനുളള അറിവില്ലാത്തതു കൊണ്ടെന്നു പറയും. അതില്‍ അതിയായ ഉത്കണ്ഠയും ദുഖവും രേഖപ്പെടുത്തിയപ്പോഴും നിനക്കു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത് നിനക്കും യോഗ്യനായ ഒരു പുരുഷനെ ലഭിക്കണമെന്നാണ്. തങ്കമ്മ പലരേയും തെറ്റിധരിപ്പിച്ചു എന്നു പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്. ”ദൈവകൃപയില്‍ വളര്‍ത്തിയ മകള്‍ ചതിയില്‍പെടില്ലെന്ന് ഞങ്ങള്‍ക്കും വിശ്വാസമുണ്ടായിരുന്നു.”എല്ലാറ്റിനും ഓമന മാപ്പപേക്ഷിച്ചത് അവരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതായി എനിക്കു തോന്നി. അമ്മയും മകളുമായുളള സംസാരം അപ്പച്ചന്‍ ചാരുകസേരയിലിരുന്ന് കേട്ടതല്ലാതെ ഒന്നിനും പറഞ്ഞില്ല. ഉച്ചക്കുളള ഭക്ഷണസമയത്ത് മാത്രം ആശുപത്രി ജീവിതത്തെപ്പറ്റി ചോദിക്കുന്നതിനിടയില്‍ പറഞ്ഞു, വിവാഹമൊക്കെ പഴയതു പോലെ മക്കളുടെമേല്‍ നിര്‍ബന്ധം ചെലുത്തി നടത്താന്‍ കഴിയുന്ന കാര്യമല്ലെന്ന് എനിക്കറിയാം. അമേരിക്കയില്‍ നിന്നും ഇവിടുന്നുമൊക്കെ ചില ആലോചനകള്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞത് അവളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് നമ്മളല്ല അവളാണെന്നാണ്. അതല്ലേ ഇപ്പോള്‍ കണ്ടത്.
പ്രണയിക്കുന്നവര്‍ പ്രണയത്യാഗം ചെയ്യുന്നത് ഒരു കുറ്റമല്ല. എന്നാലും ഇതല്പം കൂടിപ്പോയി എന്ന് എനിക്കും തോന്നി. ദുഖത്തോടെ ആ വാക്കുകള്‍ കേട്ടതല്ലാതെ ഉചിതമായ ഒരു മറുപടി പറയാന്‍ ഞങ്ങള്‍ക്കില്ലായിരുന്നു. ജന്മം നല്‍കിയ മാതാപിതാക്കള്‍ അവരുടെ സ്‌നേഹം, കാരുണ്യം, ദയ ഇതൊക്കെ സ്വന്തം സുഖത്തിനു വേണ്ടി ത്യജിക്കുമ്പോള്‍ അവരുടെ സങ്കടം എത്രമാത്രമെന്ന് ഞാനപ്പോള്‍ മനസ്സിലാക്കി. അത് അസഹ്യമായ വേദന തന്നെയാണ്. എന്റെ ലക്ഷ്യം ഓമനയെ വിവാഹം കഴിക്കുക എന്നതായിരുന്നു. ഞങ്ങളുമായുളള ബന്ധങ്ങളുടെ സാഹചര്യം ഓമന വിവരിച്ചത് അവരെ കുറച്ചെങ്കിലും ആശ്വസിപ്പിച്ചു കാണുമെന്ന് ഞാന്‍ മനസ്സിലാക്കി. അടുത്ത ദിവസം തന്നെ ഞാന്‍ വീട്ടിലേക്കു തിരിച്ചു. ഓമന മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു.

ചാരുംമൂട്ടിലെത്തിയതിന്റെ അടുത്ത ദിവസം സാഹിത്യലോകത്തേക്ക് എന്നെ വഴി നടത്തിയ പണ്ഡിത കവി കെ.കെ പണിക്കര്‍ സാറിനെ കാണണമെന്ന് തീരുമാനിച്ചു. 1962 മുതല്‍ 1978 വരെ ഗുരുമന്ദിരത്തിലെ ഓലപ്പുരയില്‍ മലയാളം വിദ്വാന്‍ പഠിപ്പിച്ചുകെണ്ടിരിക്കുമ്പോഴാണ് സര്‍ക്കാര്‍ അതു നിര്‍ത്തലാക്കിയത്. അദ്ദേഹം ഇപ്പോള്‍ കരുനാഗപ്പള്ളി വവ്വാക്കാവില്‍ മൂത്ത മകളായ വാസന്തിയുടെ വീട്ടിലെന്ന് കത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. രാവിലെതന്നെ യാത്ര തിരിച്ചു. വീടു ചോദിച്ചറിഞ്ഞ് അവിടെയെത്തി. എന്നെ കണ്ടയുടനെ എഴുന്നേറ്റ് വന്ന് തന്റെ ഹൃദയത്തില്‍ തങ്ങി നിന്ന സ്‌നേഹദരത്താല്‍ കെട്ടിപ്പിടിച്ച് നെഞ്ചോടമര്‍ത്തി. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ലക്ഷ്മിയമ്മയും ആ കാഴ്ച്ചകണ്ട് ആനന്ദിച്ചു.
കൈക്കുളളില്‍ കരുതിയ പഴവര്‍ഗ്ഗങ്ങളും കസവു മുണ്ടും കൊടുത്തു. എന്നോട് ഇരിക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം ഇരുന്നു. മുമ്പ് ആരോഗ്യമുളള ശരീരമായിരുന്നു. ഇപ്പോള്‍ മൊത്തം അസുഖങ്ങളാണ്. രോഗങ്ങള്‍ മനുഷ്യന് ഒരു ബുദ്ധിമുട്ടു തന്നെയാണ്. തുടര്‍ന്ന് എന്റെ വിശേഷങ്ങള്‍ അന്വേഷിച്ചു. ആനുകാലികങ്ങളില്‍ എഴുതാറുണ്ടെന്നും ഒരു നാടകം തയ്യാറാക്കിക്കൊണ്ട് വന്നിട്ടുണ്ടെന്ന്. അത് വിദ്യാര്‍ത്ഥി മിത്രത്തിനു കൊടുക്കണം. എന്നും പറഞ്ഞു ലക്ഷമിയമ്മ എനിക്ക് ചായ തന്നു. നീയിപ്പോള്‍ കവിതയൊന്നും എഴുതുന്നില്ലേ. ഞാനപ്പോള്‍ ദീപികയില്‍ വന്ന ഒരു കവിതയെപ്പറ്റി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു, വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ് തൂലിക. എന്തെഴുതിയാലും അതില്‍ ജീവിതവും പുതുമയും ഉണ്ടായിരിക്കണം. ആ പുതുമയാണ് അറിവ്. ആ അറിവിനുളളിലെ സൗന്ദ്യര്യം വാരിപ്പുണരാന്‍ കഴിവുളളവരാണ് സര്‍ഗ്ഗ പ്രതിഭകള്‍. നല്ല പ്രതിഭയുളളവര്‍ എന്തെഴുതിയാലും അതില്‍ അറിവും ആനന്ദവും സൗന്ദര്യവുമുണ്ടാകും. അത് സാധ്യമാകുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്.
ഞാന്‍ ഒരു സാഹിത്യ സൃഷ്ടിയെപ്പറ്റി ചോദിച്ചു. സാഹിത്യ സൃഷ്ടി ഒരു നാട്യകലപോലെയോ ഒരു ദൃശ്യകലപോലെയോ അല്ല. അത് കണ്ണുകൊണ്ട് കണ്ടിരുന്നു രസിക്കാം. ഒരു നാട്യക്കാരനു പോലും ചില നിയമങ്ങളുണ്ട്. അത് ആംഗികം, ആഹാര്യം. സ്വാത്തികം, വാചികം, ഹാസ്യം, രൂപകം, അങ്ങനെ ധാരാളമുണ്ട്. എന്നാല്‍ ഒരു സര്‍ഗ്ഗധനനില്‍ ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങള്‍ ഈ പ്രപഞ്ചത്തിലുളള എല്ലാ വസ്തുക്കളേയും കുറിച്ചുളള വിജ്ഞാനമാണ്. അതു കൊണ്ടാണ് ഒരു പ്രതിഭയെ ജ്ഞാനിയെന്നും ബുദ്ധിജീവിയെന്നും വിളിക്കുന്നത്. അക്ഷരം വായ്ക്കാത്തവര്‍ക്ക് അറിവു മാത്രമല്ല തിരിച്ചറിവുമില്ല. അവരിലാണ് ഏറ്റവും കൂടുതല്‍ തിന്മകള്‍ നമ്മള്‍ കാണുന്നത്. ഈ തിന്മപ്രവൃര്‍ത്തി ചെയ്യുന്നവര്‍ക്ക് നന്മ പറഞ്ഞു കൊടുക്കുന്നത് വായിച്ച് അറിവു നേടിയവരാണ്. ആ പരിജ്ഞാനം മറ്റുളളവര്‍ക്ക് പകരുമ്പോള്‍ ജീവിതം അവര്‍ക്കൊരു വഴികാട്ടിയാകുന്നു. അത് വ്യക്തിയില്‍ മാത്രമല്ല ഒരു സമൂഹത്തിലും മാറ്റങ്ങളുണ്ടാക്കും. ഏതു വിഷയമെഴുതിയാലും അതിലിറങ്ങി അറിവുണ്ടാക്കിയിരിക്കണം. സാഹിത്യമെന്നും സാമൂഹ്യ തിന്മകള്‍ക്കെതിരെ ഒരു പടവാളായി നില്‍ക്കുന്നത് കൊണ്ടാണ് നമുക്ക് നല്ലൊരു സംസാകാരവും ആരോഗ്യമുളള ഒരു ജീവിതവും നയിക്കാന്‍ കഴിയുന്നത്.

മറ്റൊരു പ്രധാന ഘടകമാണ് അനുഭവങ്ങള്‍. അതാണ് ചില സാഹിത്യസൃഷ്ടികള്‍ സൗന്ദര്യാവിഷ്‌കാരമായി കാലത്തിന്റെ കരുത്തായി നിലനില്‍ക്കുന്നത്. അതില്‍ കുടിലുമുതല്‍ കൊട്ടാരങ്ങള്‍ വരെ കടന്നു വരും. അങ്ങനെ ഒരു വായനക്കാരന്റെ മുന്നിലെത്തുന്ന കൃതിക്ക് ജീവനും ശക്തിയുമുണ്ട്. നീ ധാരാളമായി സഞ്ചരിക്കുകയും പഠിക്കുകയും പരിശ്രമിക്കുകയും മനസ്സിന്റെ ഏകാഗ്രതയൊക്കെ നഷ്ടപ്പെടുത്താതെ പോയാല്‍ സാഹിത്യം നിന്നെ തേടി വരും. നീ സാഹിത്യത്തേ തിരക്കി പോകേണ്ട. പ്രതിഭയുളളവനെയാണ് സാഹിത്യകാരന്‍ എന്നു വിളിക്കുന്നത്. എനിക്ക് പഴയതു പോലെ ആരോഗ്യം പോരാ, ഓര്‍മ്മക്കുറവുണ്ട്. ഡോക്ടര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട് കൂടുതല്‍ സംസാരിക്കരുതെന്ന്. ലക്ഷ്മിയമ്മ ഉടനടി പറഞ്ഞു, ഞാനത് മോനോടു പറയാന്‍ തുടങ്ങുകയായിരുന്നു. സാഹിത്യത്തിന്റെ ആദ്യപാഠം ചെറുപ്പത്തില്‍ പഠിപ്പിച്ചു തന്ന ഗുരുവിന് ദക്ഷിണ കൊടുത്തിട്ട് കാലില്‍ തൊട്ടു വണങ്ങി പോകാനൊരുങ്ങിയപ്പോള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് ലക്ഷമിയമ്മ നിര്‍ബന്ധിച്ചപ്പോള്‍ ഇനിയൊരിക്കലാകട്ടെ എന്നു പറഞ്ഞു. അദ്ദേഹം എന്നെ സ്‌നേഹവാത്സല്യത്തോടെ യാത്രയാക്കി. ബസ്സില്‍ ചാരുംമൂട്ടിലേക്ക് വരുമ്പോള്‍ മനസ്സു നിറയെ പണിക്കര്‍സാറിനെ കണ്ടതിലുളള സന്തോഷമായിരുന്നു. അദ്ദേഹം പഠിപ്പിച്ച എത്രയോ വിദ്യാര്‍ത്ഥികളുണ്ട്. അവര്‍ക്കിടയില്‍ വാത്സല്യശിഷ്യനായിരിക്കുന്നത് ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം അപാരമായിരുന്നു.

അടുത്ത ദിവസം പോയത് എറണാകുളത്തേക്കായിരുന്നു. കാരണം നാടകത്തില്‍ എന്നെ സ്വാധീനിച്ചിരുന്ന നാടകകൃത്തായിരുന്നു ശ്രീമൂലനഗരം വിജയന്‍. എന്റെ നാടകം കടല്‍ക്കരയ്ക്ക് ഒരു അവതാരിക വേണമെന്നും നാടകത്തില്‍ കഥാതന്തു എന്തെന്നുമൊക്കെ മുമ്പുളള കത്തുകളില്‍ ഞാന്‍ വിശദമാക്കിയിരിന്നു. നാടകവുമായി എത്തുവാന്‍ എന്നോടു ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് ഈ യാത്ര. രാവിലെ പത്തു മണിക്ക് മുമ്പു തന്നെ ബസ്സില്‍ എറണാകുളത്ത് എത്തി. അവിടെ നിന്ന് ഏതാനം ബസ്സുകള്‍ കയറിയിറങ്ങിയാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ചൈതന്യം തുളുമ്പുന്ന സ്‌നേഹത്തോടെ എന്നെ അദ്ദേഹം സ്വീകരിച്ചു.