ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മോശം കാലാവസ്ഥ മൂലം അഞ്ച് ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാർക്ക് ഗുരുതരമായ പരിക്കേറ്റു. വർഷങ്ങൾക്ക് ശേഷം ഏറ്റവും മോശമായ കാലാവസ്ഥയ്ക്കാണ് 30,000 അടി ഉയരത്തിൽ പറന്ന വിമാനം സാക്ഷ്യം വഹിച്ചത്. സിംഗപ്പൂരിൽ നിന്ന് ലണ്ടനിലെ ഹീത്രൂവിലേക്കുള്ള BA12 വിമാനമാണ് ബംഗാൾ ഉൾക്കടലിൽ രൂക്ഷമായ സാഹചര്യത്തിൽപ്പെട്ടത്. അപകടത്തിൽ വിമാനത്തിലെ ജീവനക്കാർക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്. ജീവനക്കാരിൽ ഒരാൾക്ക് ഇടുപ്പിൽ പരുക്കേറ്റതിനെത്തുടർന്ന് എം ആർ ഐ ക്ക് വിധേയമാക്കി.

മോശം കാലാവസ്ഥ മൂലം വിമാനം വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സിംഗപ്പൂരിലേക്ക് മടങ്ങി. ബോയിംഗ് 777-300ER വിമാനം ആൻഡമാൻ കടലിന് മുകളിലൂടെ കടന്ന് ബംഗാൾ ഉൾക്കടലിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് മോശം കാലാവസ്ഥയിൽ പെട്ടത്. കഴിഞ്ഞ അഞ്ചുവർഷത്തിൽ ആദ്യമായാണ് ഇത്തരം ഒരു കാലാവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നതെന്ന് വിമാന കമ്പനി പറഞ്ഞു.

ആഘാതത്തിൽ വിമാനം പെട്ടെന്ന് അഞ്ചടിയോളം താഴ്ന്നു. പരിഭ്രാന്തരായ യാത്രക്കാരെ സഹായിക്കാനായി വന്ന ജീവനക്കാർക്കാണ് സാരമായ പരുക്കുകൾ ഏറ്റത്. അപകടത്തിൽ അഞ്ചു ജീവനക്കാർക്കും മൂന്ന് യാത്രക്കാർക്കും ഗുരുതരമായ പരുക്കേറ്റു. 1979 നും 2020 നും ഇടയിൽ എയർ ടർബുലൻസ് 55 ശതമാനം വർദ്ധിച്ചിട്ടുണ്ട്.