സ്വന്തം ലേഖകൻ

സ്കൂളുകൾ അടഞ്ഞു കിടക്കുന്നത് രാജ്യത്തിന് തീരാ നഷ്ടമാണെന്നും, താഴ്ന്ന സാമ്പത്തിക അവസ്ഥയിലുള്ള കുട്ടികളോട് ചെയ്യുന്ന ദ്രോഹം ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക നിലവാരം കുറഞ്ഞ വീടുകളിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ പ്രൈവറ്റ് ട്യൂഷനുകൾ എന്നിവ ലഭ്യമാകുന്നില്ലെന്നും, അത് അവരോട് ചെയ്യുന്ന സാമൂഹ്യ അസമത്വം ആണെന്നും ജോൺസൺ പറഞ്ഞു. ഇടഞ്ഞുനിൽക്കുന്ന അധ്യാപക യൂണിയനുകളോട് തങ്ങളുടെ ചുമതലകൾ നിറവേറ്റണമെന്നും എത്രയും പെട്ടെന്ന് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമ്മർ ബ്രേക്കിന് മുൻപ് പ്രൈമറി തലത്തിലെ കുട്ടികളെ മുഴുവൻ സ്കൂളുകളിൽ എത്തിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. സെപ്റ്റംബറോടുകൂടി ഒരു ക്ലാസ്സിൽ 15 കുട്ടികൾ എന്നുള്ളത് ഇരട്ടിയാക്കാനും അധ്യാപകർ ഒരു മീറ്ററിലധികം സാമൂഹിക അകലം പാലിച്ച് അദ്ധ്യായനം തുടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയവിദ്യാഭ്യാസ യൂണിയൻ ഇപ്പോൾ വിദ്യാഭ്യാസമില്ലാത്ത യൂണിയൻ ആണെന്ന് വിമർശനമുയർന്നിരുന്നു.

ക്ലാസുകൾ ഇനിയും നീട്ടിവെക്കുന്നത് പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ വീണ്ടും മോശം സാഹചര്യത്തിലേക്ക് തള്ളി വിടൽ ആകുമെന്നുള്ളതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മാതാപിതാക്കളുടെ സംഘടനയായ അസ് ഫോർ ദെം പ്രധാനമന്ത്രിയുടെ അഭിപ്രായത്തിന് സ്വാഗതം നൽകിയിട്ടുണ്ട്. സംഘടനയുടെ സഹസ്ഥാപകയായ മോളി പറയുന്നത് പതിനായിരത്തോളം വരുന്ന തന്റെ സുഹൃത്തുക്കൾക്ക് കൃത്യമായ മറുപടി പ്രധാനമന്ത്രി നൽകണമെന്നാണ്. സാമൂഹിക അകലം പാലിക്കാതെ എല്ലാ പ്രായക്കാർക്കും വേണ്ടി സ്കൂളുകൾ തുറന്നു പഴയപടി പ്രവർത്തനം തുടങ്ങുന്നത് എന്നാണെന്നും അവർ ചോദിച്ചു. വിദ്യാർത്ഥികൾ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കുന്നതും സ്കൂളിൽ സഹ വിദ്യാർത്ഥികളോടൊപ്പം പഠനത്തിൽ ഏർപ്പെടുന്നതും തമ്മിൽ എന്താണ് വ്യത്യാസം എന്നും അവർ ചോദിച്ചു. കുട്ടികൾ ഒന്നിച്ച് കായിക വിനോദത്തിൽ ഏർപ്പെടാതിരിക്കുന്നത് അവരുടെ മാനസിക വികാസത്തിനെ തളർത്തുമെന്നും അവർ ചൂണ്ടിക്കാട്ടി.

ഇതിനിടെ കൊറോണ മഹാമാരിയിൽ തളർന്നുപോയ ബ്രിട്ടനെ കൈപിടിച്ചുയർത്താനായി എത്ര പണം ചെലവിടാനും തയ്യാറാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പൂർവ്വസ്ഥിതിയിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹംഓർമ്മിപ്പിച്ചു. എത്രയും പെട്ടെന്ന് പ്രവർത്തനം തുടങ്ങണമെന്നും, മുൻപ് ജോലി ചെയ്തിരുന്നവർക്ക് തുടർന്നും ജോലിചെയ്യാൻ അവസരമൊരുങ്ങുമെന്നും യുവാക്കൾക്കുവേണ്ടി പുതിയ തൊഴിൽ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ചയോടെ രാജ്യത്തെ കൈപിടിച്ചുയർത്തുന്ന പ്രധാനപ്പെട്ട പ്ലാനുകളെ പറ്റി പ്രധാനമന്ത്രി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.