ബ്രെക്‌സിറ്റിനു ശേഷം നടപ്പാക്കാന്‍ ഫലപ്രദമായ ഇമിഗ്രേഷന്‍ സംവിധാനത്തെക്കുറിച്ച് ശുപാര്‍ശ നല്‍കി ബ്രെക്‌സിറ്റ് അനുകൂലിയും മുന്‍ ടോറി നേതാവുമായ ഇയാന്‍ ഡങ്കന്‍ സ്മിത്ത്. യുകെ പൗരന്‍മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് സംവിധാനം നടപ്പാക്കിക്കൊണ്ടുള്ള രീതിയാണ് ഇദ്ദേഹം മുന്നോട്ടു വെക്കുന്നത്. സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് നയത്തില്‍ ഇമിഗ്രേഷന്‍ നയം സംബന്ധിച്ച് വ്യക്തമായ നിലപാടുകള്‍ ഇല്ലെന്ന് എംപിമാര്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് സ്മിത്ത് തന്റെ ആശയങ്ങള്‍ മുന്നോട്ടു വെക്കുന്നത്. ബിബിസി റേഡിയോ 4 അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുമായി വര്‍ക്ക് പെര്‍മിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണം.

ഇതനുസരിച്ച് അനുയോജ്യമായ ജോലിക്ക് മാത്രമേ പുറത്തു നിന്നുള്ളവര്‍ക്ക് എത്താന്‍ കഴിയൂ. യുകെയില്‍ ഈ ജോലി ചെയ്യാന്‍ മറ്റൊരാള്‍ക്ക് സാധിക്കില്ലെന്നും അതിനുള്ള വൈദഗ്ദ്ധ്യം എത്തുന്നയാള്‍ക്കുണ്ടെന്നും ബോധ്യമായെങ്കില്‍ മാത്രമേ ഇതിനായി എത്താന്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ബ്രിട്ടനില്‍ നിന്ന് പുറത്തു പോകുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരെ തിരിച്ചു വരാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ നിയന്ത്രിക്കണമെന്ന നിര്‍ദേശവും സ്മിത്ത് മുന്നോട്ടുവെച്ചു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വന്നവര്‍ക്ക് ടാക്‌സ് ക്രെഡിറ്റ്, ചൈല്‍ഡ് ബെനഫിറ്റുകള്‍, ഹൗസിംഗ് ബെനഫിറ്റുകള്‍ എന്നിവ നല്‍കാന്‍ 4.1 ബില്യന്‍ പൗണ്ട് ചെലവാക്കേണ്ടി വന്നിട്ടുണ്ട്.

ഇത് ഇവരെ തിരികെ ബ്രിട്ടനിലേക്കെത്താന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരുന്നതോടെ അവിടെ നിന്നുള്ളവര്‍ക്ക ഇവിടെ വന്ന് ആനുകൂല്യങ്ങള്‍ അനുഭവിച്ചുകൊണ്ട് ജോലി തേടാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കേണ്ട ആവശ്യമില്ല. പുറത്തു നിന്നുള്ളവര്‍ ഇവിടെയെത്തി ബെനഫിറ്റുകള്‍ അവകാശപ്പെട്ട് ജീവിക്കാനുള്ള ലീവിംഗ് വേജ് അല്ല നമുക്ക് ആവശ്യമെന്നും സ്മിത്ത് വ്യക്തമാക്കി. ബ്രെക്‌സിറ്റിനു ശേഷമുള്ള മൈഗ്രേഷന്‍ നയം ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.