3000 കോടി രൂപ മുടക്കി പ്രതിമ നിര്‍മ്മിച്ച് പൊങ്ങച്ചം കാണിക്കുന്ന രാജ്യത്തിന് ധന സഹായം നല്‍കേണ്ടതില്ലെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍ പീറ്റര്‍ ബോണ്‍. സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ച കാലയളവില്‍ 2012 മുതല്‍ 2018 വരെ ഇന്ത്യയ്ക്ക് ബ്രിട്ടന്‍ ഒരു ബില്യണ്‍ പൗണ്ടിലേറെ (അതായത് 9400 കോടി) സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും പീറ്റര്‍ ബോണ്‍ പറയുന്നു.

2012 ല്‍ മൂന്നൂറ് മില്യണ്‍ പൗണ്ട് (2839 കോടി രൂപ), 2013 ല്‍ 268 പൗണ്ട് (2631 കോടി രൂപ), 2015 ല്‍ 185 മില്യണ്‍ പൗണ്ട് (1751 കോടി രൂപ) കൂടാതെ ചെറിയ രീതിയിലുള്ള സാമ്പത്തിക സഹായവും ഇന്ത്യയ്ക്ക് ബ്രിട്ടന്‍ നല്‍കിയെന്നും പീറ്റര്‍ ബോണ്‍ പറയുന്നു. ഇന്ത്യയ്ക്ക് ബ്രിട്ടന്‍ നല്‍കിവരുന്ന ധനസഹായം 2015 ല്‍ നിര്‍ത്തലാക്കിയെങ്കിലും സമ്പദ്യ വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികള്‍ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നല്‍കുകയാണ്.

രാജ്യം ആരോഗ്യ സാമ്പത്തിക മേഖലയില്‍ ബുദ്ധിമുട്ടുമ്പോള്‍ മൂവായിരം കോടി മുടക്കി കേന്ദ്രം സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചത് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ലോകത്തെ തന്നെ ഉയരമുള്ള പ്രതിമ നിര്‍മ്മിച്ച ഇന്ത്യ ധൂര്‍ത്താണ് കാണിച്ചതെന്നാണ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത് .